ഹൈറിച്ച്‌ന്റെ മാനേജിങ് ഡയറക്ടറായ പ്രതാപന്‍ കോലാട്ട് അറസ്റ്റിൽ

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ഹൈറിച്ച്‌ന്റെ മാനേജിങ് ഡയറക്ടറായ പ്രതാപന്‍ കോലാട്ട് ദാസനെയും, അദ്ദേഹത്തിന്റെ ഭാര്യയും കമ്പനി ഡയറക്ടറുമായ ശ്രിന കെ എസ്സിനെയും 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജിഎസ്ടി ഇന്റലിജന്‍സ് കാസര്‍കോട് യൂണിറ്റ് അറസ്റ്റ് ചെയ്തു. സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണിത്. അതെ സമയം തങ്ങളുടെ തുക തിരിച്ചു കിട്ടുന്നതിനായി ഇതിൽ പണം നിക്ഷേപിച്ച നിരവധി ആൾക്കാർ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. 10000 രൂപ മുതൽ 4 ലക്ഷം രൂപ വരെ നിക്ഷേപിച്ചവർ നിരവധിയാണ്. ഇതോടെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിക്കും.

ജിഎസ്ടി വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നവംബര്‍ 24ന് ആറാട്ടുപുഴയിലെ ഹൈറിച്ച് ഓഫീസില്‍ ജിഎസ്ടി ഇന്റലിജന്‍സ് കാസര്‍കോട് യൂണിറ്റ് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്. 703 കോടി രൂപയുടെ വിറ്റുവരവ് കമ്പനി മറച്ചുവെച്ചതിലൂടെ 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി എന്നായിരുന്നു കണ്ടെത്തല്‍. കമ്പനി ഡയറക്ടര്‍മാരായ പ്രതാപനെയും ശ്രീനയെയും കേരള ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ നവംബര്‍ 30 ന് തൃശൂരില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് കമ്പനി നവംബര്‍ 24, 27 തീയതികളിലായി 1.5 കോടി, 50 കോടി രൂപ, എന്നിങ്ങനായി 51.5 കോടി രൂപ അടച്ചുവെങ്കിലും 75 കോടി രൂപയിലധികം ബാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതാപന്‍ കോലാട്ടിനെ അറസ്റ്റ് ചെയ്തത്.

പയ്യന്നൂർ സ്വദേശിയായ രാജന്‍ സി നായര്‍ കഴിഞ്ഞ മാസം 23 ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ചു പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണര്‍ക്ക് കേന്ദ്ര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. കാസര്‍കോട് രഹസ്യാന്വേഷണ വിഭാഗം സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ രമേശന്‍ കോളിക്കരയുടെ നേതൃത്വത്തിലുള്ള ജി.എസ്.ടി സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ കമ്പനിയുടെ നികുതി ബാധ്യത 12,654 കോടിയാണെന്ന് കണ്ടെത്തിയിരുന്നു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതാപനെയും, ശ്രീനയെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു