ദത്തെടുത്ത കുട്ടിയെ തിരികെ നൽകാൻ അനുമതി തേടി ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചു.

ദത്തെടുത്ത കുട്ടിയെ തിരികെ നൽകാൻ അനുമതി തേടി ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് ദത്തെടുത്ത കുട്ടി തങ്ങളോട് അടുപ്പം കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി കുട്ടിയെ കണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശം നൽകി. 2017ലുണ്ടായ ഒരു വാഹനാപകടം, സ്വന്തം മകന്‍റെ ജീവൻ കവർന്നതിന്‍റെ ദുഖവും ഏകാന്തതയും മറക്കാനാണ് തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചത്.

പഞ്ചാബ് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള നിഷ്കം സേവ ആശ്രമത്തിൽ നിന്ന് 12 വയസുകാരിയായ പെണ്‍കുട്ടിയെ നിയമപ്രകാരം ദത്തെടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോള്‍ കുട്ടി തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കുന്നില്ലെന്നും തിരികെ പോകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്നും കാണിച്ച് ദമ്പതികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. വേണ്ടതെല്ലാം നൽകിയിട്ടും കുട്ടി അകാരണമായി ദേഷ്യപ്പെടുന്നുവെന്നും തങ്ങളോട് അടുപ്പം കാണിക്കുന്നില്ലെന്നുമാണ് ഇവരുടെ പരാതി. പരാതി പരിഗണിച്ച കോടതി കുട്ടിയെ കണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിക്ക് നിർദേശം നൽകി. കേസ് ഈ മാസം 17 ന് വീണ്ടും പരിഗണിക്കും. പെണ്‍കുട്ടി നിലവിൽ ശിശു സംരക്ഷണ സമിതിയുടെ സംരക്ഷണത്തിലാണ്.