വെള്ളച്ചാട്ടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത് കുളിക്കാൻ ഇറങ്ങിയപ്പോൾ
ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചത് കുളിക്കാൻ ഇറങ്ങിയപ്പോൾ എന്ന് പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടോടെയാണ് മുട്ടം എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളായ ഡോണൽ ഷാജി, അക്‌സാ റെജി എന്നിവരുടെ മൃതദേഹങ്ങൾ അരുവികുത്ത് വെള്ളച്ചാട്ടത്തിൽ നിന്നും കണ്ടെത്തിയത്.
ഇന്നലെ രാവിലെ മുതൽ ഇരുവരെയും കാണാനില്ലായിരുന്നെന്നാണ് സഹപാഠികൾ പറയുന്നത്. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. അതേസമയം, വെള്ളച്ചാട്ടത്തിന് സമീപം വസ്ത്രങ്ങളും ഫോണും കണ്ട പ്രദേശവാസികൾ അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ നിന്നു മൂന്നു കിലോ മീറ്റർ ദൂരത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. ഇരുവരുടെയും ഫോൺ കരയിൽ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. ഏറെ നേരം ഫോൺ കരയിൽ ഉണ്ടായതോടെ അപകടത്തിൽപ്പെട്ടെന്ന് നാട്ടുകാർക്ക് സംശയമായി. തുടർന്ന് തൊടുപുഴയിൽ നിന്നും അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് വൈകീട്ട് ആറരയോടെ ഡോണലിന്റെ മൃതദേഹം കണ്ടെത്തി. വൈകീട്ട് 7.50-ഓടെ അക്‌സയുടെ മൃതദേഹവും കണ്ടെടുത്തു.