എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചതായി ധനമന്ത്രി

എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ എൻഎച്ച്‌എം ജീവനക്കാരുടെ ശമ്പളം വിതരണം അടക്കമുള്ള കാര്യങ്ങൾക്കായാണ്‌ 45 കോടി രൂപ അനുവദിച്ചത്‌. ആശ വർക്കർമാരുടെ ഇൻസെന്റീവ്‌ വിതരണത്തിന്‌ 10 കോടിയും നൽകി.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ആരോഗ്യ ദൗത്യ(എൻഎച്ച്‌എം)ത്തിന്‌ കേന്ദ്ര സർക്കാർ ഫണ്ട്‌ അനുവദിക്കാത്തതുമൂലം ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങുന്ന സ്ഥിതിയാണ്‌. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മേഖലകളിലായി ഡോക്ടർമാർ ഉൾപ്പെടെ 14,000ൽപരം ജീവനക്കാർ സംസ്ഥാനത്ത്‌ എൻഎച്ച്‌എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഇതിൽ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമടക്കം ഉൾപ്പെടുന്നു. ഇതിനുപുറമെ 26,000 ആശ വർക്കർമാരുമുണ്ട്‌.