ലോറിയിടിച്ചു യുവാവ് മരിച്ച കേസ് :2കോടി രൂപ നഷ്ട പരിഹാരം നൽകണം

തലശ്ശേരി : സ്കൂട്ടറില്‍ ലോറിയിടിച്ച്‌ യുവാവ് മരിച്ച കേസില്‍ കുടുംബത്തിന് നാഷനല്‍ ഇൻഷുറൻസ് കമ്ബനി രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തലശ്ശേരി മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ കോടതി വിധിച്ചു.
2019 ഫെബ്രുവരി 13ന് സ്കൂട്ടറില്‍ യാത്ര ചെയ്യവെ പള്ളിക്കുന്നിലെ പി.എം. സുജേഷ് കണ്ണൂർ സെൻട്രല്‍ ജയിലിന് മുന്നില്‍ വെച്ച്‌ ടി.എൻ 28 ബി.ബി 9475 നമ്ബർ ലോറിയിടിച്ച്‌ മരിച്ച കേസില്‍ ലോറിയുടെ ഇൻഷുറൻസ് കമ്ബനിയായ നാഷനല്‍ ഇൻഷുറൻസ് 1,35,39,000 രൂപയും ഹരജി ഫയല്‍ ചെയ്ത തീയതി മുതല്‍ എട്ട് ശതമാനം പലിശയും കോടതി ചെലവും സഹിതം രണ്ട് കോടിയിലേറെ രൂപ ഹരജിക്കാർക്ക് നല്‍കണമെന്നാണ് വിധി. സുജേഷിന്റെ അവകാശികളായ ഭാര്യ ഷീന, മകൻ അങ്കിത്ത്, മാതാവ് ചന്ദ്രമതി എന്നിവർ അഡ്വ. കെ.ആർ.സതീശൻ മുഖേന ഫയല്‍ചെയ്ത ഹരജിയില്‍ ജഡ്‌ജ്‌ ടി. നിർമലയാണ് വിധി പ്രസ്താവിച്ചത്. ഭാര്യയെ സ്കൂട്ടറിന് പിറകിലിരുത്തി പള്ളിക്കുന്ന് ഭാഗത്തേക്ക് പോകുമ്ബോഴായിരുന്നു അപകടം. വിദേശ കമ്ബനിയില്‍ ജോലിയുണ്ടായിരുന്ന സുജേഷ് അവധിക്ക് നാട്ടില്‍ വന്നപ്പോഴായിരുന്നു അപകടം.