പയ്യന്നൂരിൽ ക്ലിനിക് നടത്തുന്ന വ്യാജ ഫിസിയോ തെറാപ്പിസ്റ്റ് ബലാത്സംഗ കേസിൽ അറസ്റ്റിൽ

പയ്യന്നൂർ: പയ്യന്നൂരിൽ ക്ലിനിക് നടത്തുന്ന വ്യാജ ഫിസിയോ തെറാപ്പിസ്റ്റ് ബലാത്സംഗ കേസിൽ അറസ്റ്റിൽ, പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ആരോഗ്യ വെൽനസ് ക്ലിനിക്, ഫിറ്റ്നസ് ആൻ്റ് ജിം ഉടമയും പയ്യന്നൂരിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ എം.നാരായണൻകുട്ടിയുടെ മകനുമായ പോലീസ് ക്വാട്ടേർസിന് സമീപത്തെ ശരത് നമ്പ്യാരെ (42) യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്‌ടർ ജീവൻ ജോർജ്ജ് അറസ്റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച ഉച്ചക്ക് പഴയ ബസ് സ്റ്റാൻ്റിന് സമീപം പ്രതിനടത്തിവരുന്ന സ്ഥാപനത്തിലാണ് സംഭവം. 

ഫിസിയോ തെറാപ്പി ചെയ്യാൻ എത്തിയ പയ്യന്നൂരിന് സമീപത്തെ ഇരുപതുകാരിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ചികിത്സക്കിടെ മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും ഇവിടെ നിന്നും പുറത്തിറങ്ങിയ ഉടൻ യുവതി പയ്യന്നൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് രാത്രിയോടെ ശരത് നമ്പ്യാരെ കസ്റ്റഡിയിലെടുത്തിരുന്നു. പയ്യന്നൂരിലെ ഉന്നത കോൺഗ്രസ് നേതാവിൻ്റെ മകനായ ഇയാൾക്കെതിരെ ചില പരാതികൾ നേരത്തെയും ഉയർന്നിരുന്നു. റോട്ടറി തുടങ്ങിയ സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ച് രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും