സഞ്ചാരികളെ ആകര്‍ഷിക്കാൻ ടൂറിസം സര്‍ക്യൂട്ട് പദ്ധതി ;പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല സർക്യൂട്ട് ആദ്യ ഘട്ടത്തിൽ.

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല എന്നീ ടൂറിസം കേന്ദ്രങ്ങള്‍ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു.
പൈതല്‍മല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യവികസനം ഉറപ്പുവരുത്താൻ കർമപദ്ധതികളാണ് ആദ്യഘട്ടമെന്ന നിലയില്‍ നടത്തുക. ഇതിന്റെ ഭാഗമായി സജീവ് ജോസഫ് എം.എല്‍.എ.യുടെയും അസി. കളക്ടറുടെയും നേതൃത്വത്തില്‍ കഴിഞ്ഞമാസം ഉന്നതതലസംഘം വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദർശിക്കുകയും പാലക്കയം തട്ടില്‍ അവലോകനയോഗം ചേരുകയും ചെയ്തിരുന്നു.

അടിസ്ഥാനസൗകര്യങ്ങളും യാത്രാസൗകര്യവും മെച്ചപ്പെടുത്തി കൂടുതല്‍ സഞ്ചാരികളെ ആകർഷിക്കാനും ഇതുവഴി മലയോര ടൂറിസം മേഖല വികസിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സമുദ്രനിരപ്പില്‍നിന്ന് 4,500 അടി ഉയരത്തില്‍ 4,124 ഏക്കറില്‍ പരന്നുകിടക്കുന്ന പൈതല്‍മലയും 3,500-ലധികം അടി ഉയരത്തില്‍ എട്ടേക്കറില്‍ പാലക്കയംതട്ടുമാണ് മലയോരത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. ഇവിടെ വനംവകുപ്പുമായി ചേർന്നാണ് വികസനപ്രവർത്തനങ്ങള്‍ ആസൂത്രണംചെയ്യുന്നത്. 4.5 കോടിയുടെ പദ്ധതി പാലക്കയംതട്ടില്‍ 3.5 കോടി രൂപയുടെയും പൈതല്‍മല, കാപ്പിമല മേഖലയില്‍ ഒരുകോടി രൂപയുടെയും മാസ്റ്റർപ്ലാനാണ് യഥാക്രമം ടൂറിസം വകുപ്പും വനംവകുപ്പും തയ്യാറാക്കിവരുന്നതെന്ന് സജീവ് ജോസഫ് എം.എല്‍.എ. അറിയിച്ചു. ഇതിനുപുറമെ എം.പി. ഫണ്ടും എം.എല്‍.എ. ഫണ്ടും ഉപയോഗപ്പെടുത്തി വിവിധ കേന്ദ്രങ്ങളില്‍ പ്രധാന സൗകര്യങ്ങളൊരുക്കുന്നുണ്ട്. പാലക്കയംതട്ട് ടൂറിസം കേന്ദ്രത്തിന്റെ ടെൻഡർ നടപടികള്‍ തുടങ്ങി.

കാഞ്ഞിരക്കൊല്ലിയിലും പൈതല്‍മലയിലും കാപ്പിമലയിലും വനംവകുപ്പിന്റെ പദ്ധതികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പൈതല്‍മലയിലെ റിസോർട്ടുള്‍പ്പെടെ മലയോരത്ത് പൂട്ടിക്കിടക്കുന്ന ഡി.ടി.പി.സി. സ്ഥാപനങ്ങള്‍ നവീകരിക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. മലയോരത്തിന്റെ കവാടം മലപ്പട്ടത്തെ മലബാർ റിവർക്രൂസ് പദ്ധതി പൂർത്തിയായാല്‍ ബോട്ടുകളിലെത്തുന്നവർക്കും മലയോരകാഴ്ചകള്‍ ആസ്വദിക്കാനാകും. മലയോരമേഖലകളിലേക്കുള്ള കവാടമായാണ് മലപ്പട്ടം മുനമ്ബിനെ കണക്കാക്കുന്നത്. പറശ്ശിനിക്കടവില്‍നിന്ന് തുടങ്ങുന്ന ബോട്ടുയാത്ര മുനമ്ബ് കടവില്‍ അവസാനിക്കുന്ന രീതിയിലാണ് റിവർക്രൂസ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പൈതല്‍മല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി എന്നിവിടങ്ങളിലെ കാഴ്ചകള്‍ ആസ്വദിച്ച്‌ വൈകീട്ട് ബോട്ടില്‍ത്തന്നെ തിരിച്ചുപോകാനാകും. മാമാനിക്കുന്ന് ക്ഷേത്രം, ചെമ്ബേരി ലൂർദ് മാത ബസിലിക്ക, നിലാമുറ്റം, പഴയങ്ങാടി മാലിക് ദിനാർ പള്ളി, കുന്നത്തൂർപാടി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള തീർഥാടന ടൂറിസം സാധ്യതകളും പരിശോധിക്കുന്നുണ്ട്.