കണ്ണൂർ കെൽട്രോൺ കോംപണന്‍റ് കോപ്ലക്‌സിൽ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർകപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കണ്ണൂർ കെൽട്രോൺ കോംപണന്‍റ് കോപ്ലക്‌സിൽ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർകപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30നാണ് ചടങ്ങുകൾ. കല്ല്യാശ്ശേരി കെൽട്രോണിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. എം വിജിൻ എംഎൽഎ അധ്യക്ഷനാവും.

ആദ്യഘട്ടം 18 കോടി രൂപയും മൊത്തം 42 കോടി രൂപയും മുതൽ മുടക്കുള്ള ഈ പദ്ധതി ഇന്ത്യയിലെ ആദ്യത്തെ സൂപ്പർകപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാൻ വേണ്ടിയുള്ളതാണ്. ഇതിൽ ആദ്യഘട്ടം പൂർത്തിയായതിന്റെ ഉദ്ഘാടനമാണ് ഇപ്പോൾ നടക്കുന്നത്. പുതിയ സാങ്കേതികവിദ്യയുടെ വികസനത്തിനായി കെൽട്രോൺ പ്രധാന കേന്ദ്രസർക്കാർ ഗവേഷണ സ്ഥാപനങ്ങളായ ഐസ്ആർഒ, സിഎംഇടി, എൻഎംആർഎൽ (ഡിആർഡിഒ) എന്നിവയുമായി വർഷങ്ങളായി സഹകരിച്ചു വരികയാണ്. ഐസ്ആർഒയുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയിൽ നാല് കോടി രൂപ ചെലവിൽ നിർമ്മിച്ച ഡ്രൈറൂമുകളും, വിദേശത്തു നിന്നും ഇറക്കുമതി ചെയ്തവയുൾപ്പെടെ 11ൽ പരം മെഷിനറികളും ഉൾപ്പെടുന്നു. നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും മൂന്ന് കോടി രൂപയുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നു. ഉൽപാദന ശേഷി പ്രതിദിനം 2000 സൂപ്പർ കപ്പാസിറ്ററുകളായിരിക്കും. ഈ ഉൽപ്പാദന കേന്ദ്രം വന്നതോടുകൂടി കെസിസിഎൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്‌സ് കോംപണന്റ്‌സ് ഉല്പാദകരിലൊന്നായി മാറി.

സൂപ്പര്‍കപ്പാസിറ്റര്‍ അഥവാ അള്‍ട്രാ കപ്പാസിറ്റര്‍/ഇലക്ട്രിക്കല്‍ ഡബിള്‍ ലേയര്‍ കപ്പാസിറ്റര്‍ എന്നറിയപ്പെടുന്ന കപ്പാസിറ്ററുകള്‍ ഉയര്‍ന്ന ശേഷിയുള്ള കപ്പാസിറ്ററുകളാണ്. അവയുടെ കപ്പാസിറ്റന്‍സ് സാധാരണ കപ്പാസിറ്ററുകളേക്കാള്‍ വളരെ ഉയര്‍ന്നതും കുറഞ്ഞ വോള്‍ട്ടേജ് പരിധികളുള്ളവയുമാണ്. ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ച് നൂറ് മടങ്ങ് ഊര്‍ജ്ജം സംഭരിക്കാന്‍ കഴിവുള്ളവയാണിവ. ബാറ്ററികളെ  അപേക്ഷിച്ച്   സൂപ്പര്‍കപ്പാസിറ്ററിന് വളരെ വേഗത്തില്‍ ചാര്‍ജ് സ്വീകരിക്കാനും വിതരണം ചെയ്യാനും കഴിയും. റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളേക്കാള്‍ കൂടുതല്‍ ചാര്‍ജ് / ഡിസ്ചാര്‍ജ് സൈക്കിളുകള്‍ കൈകാര്യം ചെയ്യാനും കഴിയും. ഓര്‍ഗാനിക് ഇലക്ട്രോലൈറ്റിനൊപ്പം ആക്ടിവേറ്റഡ്   കാര്‍ബണ്‍ ഇലക്ട്രോഡിനെ അടിസ്ഥാനമാക്കിയാണ് സൂപ്പര്‍കപ്പാസിറ്ററുകള്‍ നിര്‍മ്മിക്കുന്നത്