പകുതിവിലയ്ക്ക് ഇരുചക്ര വാഹനം: ജില്ലയിൽ 2,052 പരാതികൾ

കണ്ണൂർ: പകുതിവിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത്‌ കോടികൾ തട്ടിയ സംഭവത്തിൽ വ്യാഴാഴ്ചയും നിരവധി പേർ പരാതി നൽകി. കണ്ണൂർ ടൗൺ, വളപട്ടണം, മയ്യിൽ, ചക്കരക്കൽ, ഇരിക്കൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി 1,352 പരാതികൾ കൂടി ലഭിച്ചു. നേരത്തേ 700 പരാതി ലഭിച്ചിരുന്നു.

ഇതോടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ലഭിച്ച പരാതികളുടെ എണ്ണം 2052 ആയി. മയ്യിൽ 612, ചക്കരക്കൽ 312, വളപട്ടണം 25, കണ്ണൂർ ടൗൺ 400, ഇരിക്കൂർ മൂന്ന് എന്നിങ്ങനെ പരാതികൾ വ്യാഴാഴ്ച ലഭിച്ചു. 15 കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിലായി 65 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

പണം നൽകിയതുമായി ബന്ധപ്പെട്ട് നിരവധി രേഖകളും പേലീസ് കണ്ടെടുത്തിട്ടുണ്ട്. കണ്ണൂർ അസി. പോലീസ് കമ്മിഷണർ ഇൻ ചാർജ് ജയൻ ‍ഡൊമിനിക്കിന്റെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ, ചക്കരക്കൽ, മയ്യിൽ, വളപട്ടണം പോലീസ് ഇൻസ്പെക്ടർമാരുടെ പ്രത്യേക സംഘമാണ് കേസ്‌ അന്വേഷിക്കുന്നത്.