ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ ഉപരിപഠന സ്‌കോളർഷിപ്പിന് 27 വരെ അപേക്ഷിക്കാം

കണ്ണൂർ : സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് 2023-24 അധ്യായന വർഷത്തിൽ വിദേശ സർവ്വകലാശാലകളിൽ ബിരുദം/ബിരുദാനന്തര ബിരുദം,പി.എച്ച്.ഡി കോഴ്‌സുകൾക്ക് ഉന്നത പഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന സ്‌കോളർഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 വരെ നീട്ടി.

വിദേശ ഉപരി പഠനത്തിനായി വിദ്യാർഥികൾ ഇന്ത്യയിലെ ദേശസാൽകൃത- ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കേരള സംസ്ഥാന ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നോ വിദ്യാഭ്യാസ വായ്പ നേടിയിട്ടുള്ളവർക്ക് ലോൺ സബ്‌സിഡിയാണ് സ്‌കോളർഷിപ്പായി അനുവദിക്കുന്നത്.സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയുളള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും.

ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിംഗിൽ ഉൾപ്പെട്ട വിദേശ യൂണിവേഴ്‌സിറ്റികളിൽ അഡ്മിഷൻ നേടുന്ന വിദ്യാർഥികൾക്കു മാത്രമേ സ്‌കോളർഷിപ്പിന് അർഹതുയുണ്ടാകു. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് കോഴ്‌സ് കാലാവധിക്കുളളിൽ പരമാവധി 5,00,000 രൂപ സ്‌കോളർഷിപ്പ് അനുവദിക്കും.

ഒറ്റത്തവണ ലഭിക്കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണിത്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090, ഇ-മെയിൽ: scholarship.dmw@gmail.com