കുടകിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കണ്ണൂർ: കുടകിലെ ഗോണിക്കുപ്പ തിത്തി മത്തിക്ക് സമീപം ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കൊളച്ചേരി പള്ളിപ്പറമ്പ് പുതിയപുരയിൽ മുസ്തഫയുടെയും കുഞ്ഞാമിനയുടെയും മകൻ പി. ശിഹാബുദ്ദീൻ (24) ആണ് ഇന്ന് പുലർച്ചെ 2 മണിയോടെ കണ്ണൂർ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുണ്ടേരിമൊട്ട സ്വദേശി നജീബ് (27) മിംസിൽ ചികിത്സയിലാണ്.
ഏപ്രിൽ ഒന്നിനു വൈകുന്നേരം 5 മണിയോടെ ശിഹാബും നജീബും സഞ്ചരിച്ച ബൈക്ക് തിത്തിമത്തിക്ക് സമീപം ഹമ്പിൽ കയറി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മൈസൂരിലെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വാരം കടവിലെ അൽഫ ചിക്കൻ കടയിലെ തൊഴിലാളിയാണ് മരിച്ച ശിഹാബുദ്ദീൻ. പെരുന്നാൾ അവധിക്ക് കടയിലെ ശിഹാബുദ്ദീൻ അടക്കം 4 തൊഴിലാളികൾ 2 ബൈക്കുകളിലായി മൈസൂരിലേക്ക് യാത്ര തിരിച്ചതായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ പള്ളിപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും