ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക്‌ ഉടൻ പ്രവർത്തന സജ്ജമാകും: മന്ത്രി വീണാ ജോർജ്ജ്

കണ്ണൂർ: സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ് ടി പി), ഫയർ എൻ ഒ സി എന്നിവ കൂടി ലഭിച്ച് ബാക്കി നടപടിക്രമങ്ങൾ കൂടി പൂർത്തിയായാൽ ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് പൂർണമായും പ്രവർത്തന സജ്ജമാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ജില്ലാ ആശുപത്രി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ.

മൂന്നുമാസം കൊണ്ട് എസ് ടി പി പൂർത്തിയാക്കാനാണ് നിർദ്ദേശം.നിലവിൽ പുരുഷന്മാരുടെ മെഡിക്കൽ വാർഡ് , സർജിക്കൽ വാർഡ് എന്നിവ പുതിയ ബ്ലോക്കിൽ പ്രവർത്തിക്കുന്നുണ്ട്. ഡയാലിസിസ് കേന്ദ്രത്തിലുള്ള സജ്ജീകരണങ്ങളും തയ്യാറായിട്ടുണ്ട്. അത് പ്രവർത്തന സജ്ജമാകുന്നതോടെ പഴയ കെട്ടിടങ്ങൾ കെട്ടിടങ്ങൾ പൊളിച്ചു മാറ്റും.

പുതിയ ബ്ലോക്ക്‌ പൂർണമായും പ്രവർത്തന സജ്ജമാകുമ്പോൾ ആവശ്യമായി വരുന്ന അധിക തസ്തികളും പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. മെഡിക്കൽ കോളേജിന് സമാനമായ ഒരു ജില്ലാ ആശുപത്രി ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന, അഡീ. ഡയറക്ടർ ഡോ. വിദ്യ, ഡിഎംഒ ഡോ എം പി ജീജ, ഡിപിഎം ഡോ. അനിൽകുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം പ്രീത, ആർ എം ഒ ഡോ. സുമിൻ, ബി എസ് എൻ എൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീരാമകൃഷ്ണൻ, ഇലക്ട്രിക്കൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ദാമോദര നായിക്, പി ആന്റ് സി പ്രൊജക്റ്റ്‌ മാനേജർ ദ്വാരക് ലാൽ എന്നിവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.