ഇന്ന് കർക്കടകം ഒന്ന്

രാമായണ മാസാചരണത്തിന്റെ തുടക്കം കുറിച്ച്‌ ഇന്ന് കർക്കടകം ഒന്ന്. ഭക്തിയുടെയും, തീർത്ഥാടനത്തിന്റെയും പുണ്യമാസത്തില്‍, തുഞ്ചന്റെ കിളിമകള്‍ ചൊല്ലും കഥകള്‍ക്കായി മലയാളികള്‍ ഇന്ന് മുതല്‍ കാതോർക്കും.

ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ പഞ്ഞ മാസമായി ചിത്രീകരിക്കപ്പെട്ട കർക്കടകം അദ്ധ്യാത്മികതയുടെ പുണ്യം നെറുകയില്‍ ചൂടുന്ന രാമായണമാസമായി മാറുന്നത് 1982-ല്‍ കൊച്ചിയില്‍ നടന്ന വിശാല ഹിന്ദു സമ്മേളനത്തില്‍ പി. പരമേശ്വർജിയുടെ ആഹ്വാനത്തിലൂടെയാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന വിശാല ഹിന്ദു സമ്മേളനത്തില്‍ ഉയർന്നുവന്ന തീരുമാനം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തു.

തോരാതെ മഴ പെയ്തിരുന്ന കർക്കിടകം മലയാളികള്‍ക്ക് പഞ്ഞകർക്കടകവും കള്ളക്കർക്കടവുമാണ്. കർക്കടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണം. കേള്‍വിയില്‍ സുകൃതമേകാൻ രാമകഥകള്‍ പെയ്യുന്ന കർക്കടകമാസത്തെ ഓരോ ഭവനങ്ങളും ആഘോഷമാക്കുകയാണ്.

ഭാരതീയ സംസ്‌കാരത്തിന്റെ സിരകളിലൂടെ രാമായണമെന്ന ഇതിഹാസം കാലങ്ങളായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഒരു ജനതയുടെ സംസ്‌കാരത്തെയും ജീവിതത്തെയും കഥകളുടെയും കവിതകളുടെയും പട്ടുനൂലില്‍ കൊരുത്ത് ലോകത്തിനായി സമ്മാനിച്ചിരിക്കുകയാണ് രാമായണത്തില്‍. ഭാരത സംസ്‌കാരത്തിന്റെ മഹത്വത്തെ ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യുന്നതിനൊപ്പം മറ്റുള്ളവർക്ക് വഴികാട്ടുകയും ചെയ്യുന്നു. രാമായണം വായിച്ച്‌ തീരുമ്ബോള്‍ മനസിലെ രാഗ വിദ്വേഷങ്ങള്‍ കത്തി ചാമ്ബലാകുമെന്നാണ് വിശ്വാസം. തുളസിയിലയില്‍ വീണ മഞ്ഞുതുള്ളി പോലെ പരിശുദ്ധമാകണം അന്തരംഗം. അപ്പോള്‍ മാത്രമേ, നുകരാനാകൂ.. സാരാനുഭൂതിക്ക് സാമ്യമില്ലാത്ത രാമകഥാമൃതത്തിന്‍റെ പൂർണ്ണാനന്ദം.