കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട് കേസിലാക്കിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി.

കൊല്ലത്ത് പള്ളിവളപ്പിൽ സ്യൂട് കേസിലാക്കിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി. എസ് എൻ കോളജിന് സമീപമുള്ള ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സിമിത്തേരിയ്ക്ക് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.

പള്ളിയിലെ വാട്ടർ പൈപ്പ്ലൈൻ പരിശോധിക്കുന്നതിനിടെയാണ് സ്യൂട് കേസ് കണ്ടെത്തുന്നത്. പള്ളിയിലെ ജീവനക്കാരനാണ് ആദ്യം ബാഗ് കണ്ടത്. അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. അസ്ഥികൂടം മനുഷ്യന്റെ തന്നെയാണെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലായിട്ടുണ്ട്. മനുഷ്യന്റെ തലയോട്ടിയും തുടയെല്ലുമാണ് കണ്ടെത്തിയിട്ടുള്ളത്. ബാഗിലുണ്ടായിരുന്ന മറ്റൊരു കവറിൽ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. എല്ലാ അസ്ഥികളും സ്യൂട് കേസിൽ അടുക്കിവെച്ചിരിക്കുന്ന രീതിയിലാണ് കണ്ടെത്താൻ കഴിഞ്ഞത്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് വ്യക്തമാക്കി.