വൈദ്യുതിബില്ലുകള്‍ ഇനി മലയാളത്തില്‍; മാഞ്ഞുപോകുന്ന പ്രശ്നത്തിലും അടിയന്തരമായി നടപടി

പാലക്കാട് : വൈദ്യുതിബില്ലുകള്‍ മലയാളത്തില്‍ നല്‍കാൻ തീരുമാനം. ബില്ലുകളിലെ വിവരങ്ങള്‍ മനസ്സിലാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് വലിയ പ്രയാസം നേരിടുന്നതായി ഉയർന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ആണ് പുതിയ തീരുമാനം.

പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പില്‍ ആണ് ഇത്തരത്തില്‍ പരാതികള്‍ ഉണ്ടായത്.

ഇതു സംബന്ധിച്ച്‌ കെ.എസ്.ഇ.ബി. ഉചിതമായ തിരുമാനമെടുക്കണമെന്ന് റഗുലേറ്ററി കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബില്ലുകള്‍ മലയാളത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി. സിസ്റ്റം ഓപ്പറേഷൻസ് ചീഫ് എൻജിനീയർ (പ്രസരണവിഭാഗം) വിജു രാജൻ ജോണ്‍ വ്യക്തമാക്കിയത്.

ആവശ്യപ്പെടുന്നവർക്ക് മാത്രം ഇംഗ്ലീഷിൻ ബില്ല് നല്‍കിയാല്‍ മതിയെന്ന ശുപാർശയും കമ്മിഷൻ നല്‍കി. ബില്ലുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ മാഞ്ഞുപോകുന്ന പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നടപടി വേണം. എല്ലാ ഉപഭോക്താക്കളുടെയും മൊബൈല്‍ ഫോണിലേക്ക് ബില്ലയച്ചു നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും സംവിധാനം വേണമെന്ന് കമ്മിഷൻ നിർദേശിച്ചു.

മീറ്ററർ റീഡിങ് എടുക്കാൻ കൃത്യമായ ദിവസം നിശ്ചയിക്കണം. റീഡിങ് എടുത്ത തീയതി ബില്ലില്‍ രേഖപ്പെടുത്തണം. റീഡിങ് എടുക്കുന്ന തീയതി നീളുന്നതോടെ ഉപഭോക്താവ് അധിക വൈദ്യുതി ഉപയോഗിച്ചതായി ബില്ലില്‍ രേഖപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഇത് സാധാരണക്കാരെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് പറഞ്ഞു.

അതേസമയം വൈദ്യുതി വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർക്ക് വല്ലാത്ത ശുഷ്കാന്തിയെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. വൈദ്യുതിനിരക്ക് പരിഷ്കരണത്തിനായി കെ.എസ്.ഇ.ബി. നല്‍കിയ ശുപാർശയിന്മേല്‍ പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പൊതുതെളിവെടുപ്പിലാണ് കെ.എസ്.ഇ.ബി.യുടെ നിലപാടില്‍ കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് അതൃപ്തി പ്രകടിപ്പിച്ചത്.

ചൊവ്വാഴ്ച കോഴിക്കോട് നടന്ന തെളിവെടുപ്പിനിടെ കമ്മിഷന് വൈകീട്ട് പരാതി നല്‍കിയ ഉപഭോക്താവിന്റെ വൈദ്യുതികണക്ഷൻ ബുധനാഴ്ച രാവിലെ 9.30-ന് കെ.എസ്.ഇ.ബി. വിച്ഛേദിച്ചതായും ചെയർമാൻ പറഞ്ഞു. കെ.എസ്.ഇ.ബി.യുടെ ഇത്തരം നിലപാട് തിരുത്തേണ്ട കാലം അതിക്രമിച്ചു. ഡിപ്പോസിറ്റുള്ള ഉപഭോക്താവിനുപോലും ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്താണെന്നും കമ്മിഷൻ ചോദിച്ചു.

ചെറുകിടസംരംഭകരടക്കമുള്ള ഉപഭോക്താക്കളുടെ വൈദ്യുതിക്കുടിശ്ശികയുടെ കാര്യത്തില്‍ കണക്ഷൻ വിച്ഛേദിക്കുന്നതിനുമുമ്ബ് സാവകാശം അനുവദിക്കണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു. 2024 ജൂലായ് ഒന്നുമുതല്‍ 2027 മാർച്ച്‌ 31 വരെ കാലയളവിലേക്ക് വൈദ്യുതിനിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തെളിവെടുപ്പ് നടന്നത്. ടെക്‌നിക്കല്‍ അംഗം ബി. പ്രദീപ്, ലീഗല്‍ അംഗം അഡ്വ. എ.ജെ. വില്‍സണ്‍ എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു.

കെ.എസ്.ഇ.ബി. ചീഫ് എൻജിനീയറുടെ നേതൃത്വത്തില്‍ ജനങ്ങളെ ബാധിക്കുന്ന യഥാർഥപ്രശ്നങ്ങളില്‍ വീഡിയോ തയ്യാറാക്കി സാമൂഹികമാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ഇതുവഴി കെ.എസ്.ഇ.ബി. കൊള്ളയടിക്കുന്നുവെന്ന ജനങ്ങളുടെ ധാരണ ഒരു പരിധിവരെ മാറ്റാനാവും