അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും ഇനി സൗജന്യ യാത്ര നടത്താം.

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും ഇനി സൗജന്യ യാത്ര നടത്താം. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. നവംബർ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച് ​ഗതാ​ഗത വകുപ്പ് ഉത്തരവിറക്കി.

പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാർഥികളുടെ യാത്ര പൂർണമായും സൗജന്യമാകും. പത്താം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാൻ സൗകര്യം ഏർ‌പ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്, സ്റ്റൈപന്റ്, കോളജ് കാന്റീനിൽ സൗജന്യഭക്ഷണം എന്നിവ നൽകും.

റേഷൻ കാർഡുകൾ തരംമാറ്റാനുള്ള അപേക്ഷകളിൽ ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കണം. അതിദരിദ്ര്യ ലിസ്റ്റില്‍പ്പെട്ട സങ്കേതികതടസ്സമില്ലാത്ത മുഴുവൻ പേർക്കും അവകാശ രേഖകളും നൽകി. നിലവിൽ ഹയർ സെക്കൻഡറി വരെ മുഴുവൻ വിദ്യാർത്ഥികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയാണ്. കോളജ് തലത്തിൽ മാനദണ്ഡങ്ങൾ പരിഗണിച്ച് കൺസഷൻ നിരക്കുണ്ട്. സ്വകാര്യ ബസുകളിലും കൺസഷൻ നിരക്കാണുള്ളത്.

2025 നവംബർ ഒന്നിന് അതിദരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഓരോ വിഭാ​ഗത്തിൽ നിന്നും എത്ര കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചുവെന്ന് പ്രത്യേകം പ്രഖ്യാപിക്കും. നാല് ക്ലേശ ഘടകങ്ങളാണ് അതിദരിദ്ര്യ നിർണയത്തിലുള്ളത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണത്. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്. ആരോഗ്യം ക്ലേശകരമായ 28,663 വ്യക്തികൾ ഉൾപ്പെട്ട 13,753 കുടുംബങ്ങളുണ്ട്. വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങൾ, ഭക്ഷണവും ആരോഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമുണ്ട്. അതിദരിദ്രമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.