ഉജ്ജയിനില്‍ 15 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവാവിന്റെ വീട് നാളെ ഇടിച്ചുനിരത്തും.

മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ 15 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവാവിന്റെ വീട് നാളെ ഇടിച്ചുനിരത്തും. നിയമവിരുദ്ധമായി നിര്‍മിച്ചതാണ് ഇയാളുടെ വീടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി രക്തമൊലിപ്പിച്ചുകൊണ്ട് വീടുകള്‍ തോറും കയറിയിറങ്ങി സഹായം തേടുന്ന സിസിടിവി ദൃശ്യങ്ങള്‍ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായിരുന്നു.

സംഭവത്തില്‍ ഭരത് സോണി എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റിലായത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയാണ്. പ്രതിയുടെ കുടുംബം സര്‍ക്കാര്‍ ഭൂമിയില്‍ നിയമവിരുദ്ധമായി പണിതുയര്‍ത്തിയ വീട്ടിലാണ് കഴിയുന്നതെന്ന് കണ്ടെത്തിയതായി ഉജ്ജെയിന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതായതിനാല്‍ അതില്‍ പണിതുയര്‍ത്തിയ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കേണ്ട കാര്യമില്ലെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ റോഷന്‍ സിങ് പറ‌ഞ്ഞു. മദ്ധ്യപ്രദേശ് പൊലീസിന്റെ സഹകരത്തോടെ നാളെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.