മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച മേഖലകളില്‍ ഹെലികോപ്ടര്‍ നിരീക്ഷണം

കൊട്ടിയൂര്‍: മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച മേഖലകളില്‍ തണ്ടര്‍ബോള്‍ട്ട്, പൊലീസും വീണ്ടും ഹെലികോപ്ടര്‍ നിരീക്ഷണം നടത്തി.

വയനാട്, കണ്ണൂര്‍ ജില്ലകളിലെ വനപ്രദേശങ്ങളിലാണ് ഇന്നലെ ഹെലികോപ്ടര്‍ നിരീക്ഷണം നടത്തിയത്.വയനാട്ടിലെ മക്കിമല പ്രദേശങ്ങളിലും കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, ആറളം, അയ്യൻകുന്ന് മേഖലകളിലെ വനപ്രദേശങ്ങളിലുമാണ് ഹെലികോപ്ടര്‍ നിരീക്ഷണം നടത്തിയത്.

മലയോര മേഖലയില്‍ മാവോയിസ്റ്റുകളുടെ സ്ഥിരം സാന്നിദ്ധ്യം ഉണ്ടായതോടെ പോലീസും, ആന്റി നക്സല്‍ സ്ക്വാഡും ശക്തമായ പരിശോധന നടത്തുന്നതിനിടെ അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലകളില്‍ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ ഈ മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റ് സംഘം എങ്ങോട്ട് പോയെന്ന് ഇപ്പോഴും വ്യക്തമല്ല. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി വനമേഖലകളില്‍ സുരക്ഷ ശക്തമാക്കിയതിനാല്‍ മാവോയിസ്റ്റുകള്‍ കൊട്ടിയൂര്‍, ആറളം വഴി വയനാട് വനമേഖലകളിലേക്ക് പ്രവേശിക്കാനുള്ള സാദ്ധ്യതയും പരിഗണിക്കുന്നുണ്ട്.
ഇതിനിടെ അയ്യൻകുന്നിലെ ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല പൊലീസ് സംഘം പദ്ധതി പ്രദേശത്ത്
തുടര്‍പരിശോധന നടത്തിയിരുന്നു.

വയനാട്ടില്‍ നിന്നും പിടിയിലായ മാവോയിസ്റ്റ് സംഘത്തില്‍ നിന്നുമാണ് ബാരാപോളിന് ഭീഷണിയുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും ഈ പ്രദേശങ്ങളില്‍ പരിശോധന തുടരും.