വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന ചെറുമകന്‍ അറസ്റ്റില്‍.

തൃശൂര്‍ വടക്കേക്കാട് വൃദ്ധദമ്പതികളെ വെട്ടിക്കൊന്ന ചെറുമകന്‍ അറസ്റ്റില്‍. വടക്കേക്കാട് സ്വദേശി അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ആഗ്മലിനെ ഇന്ന് ഉച്ചയോടെ പൊലീസ് പിടികൂടുകയായിരുന്നു.

വടക്കേക്കാട് വൈലത്തൂരില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 75 വയസുള്ള അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകനായ മുന്നയെന്ന് വിളിപ്പേരുള്ള ആഗ്മലാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ മകളുടെ വിവാഹ മോചനത്തിന് ശേഷം ചെറുമകന്‍ ദീര്‍ഘകാലമായി ഇവരോടൊപ്പമായിരുന്നു താമസിച്ചു പോന്നിരുന്നത്. ആഗ്മല്‍ ലഹരിക്ക് അടിമയായിരുന്നതായി ആരോപണമുണ്ട്.

തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ആഗ്മലിനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. ആഗ്മലിന്റെ മാതാപിതാക്കള്‍ വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണ്. പുലര്‍ച്ചെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് അബ്ദുല്ലക്കുട്ടിയും ജമീലയും കൊല്ലപ്പെട്ട വിവരം ആദ്യമറിഞ്ഞത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ആഗ്മലിനെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.