മൂവാറ്റുപുഴയില്‍ രണ്ട് അതിഥി തൊഴിലാളികൾ മരിച്ച നിലയില്‍

മൂവാറ്റുപുഴ അടൂപറമ്പില്‍ രണ്ട് അതിഥി തൊഴിലാളികളെ മരിച്ച നിലയില്‍.  കഴുത്ത് മുറിഞ്ഞ് രക്തം വാര്‍ന്ന നിലയിലാണ് അടൂപറമ്പിലെ തടിമില്ലിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ മോഹന്‍തോ, ദീപങ്കര്‍ ശര്‍മ എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇരുവരും ഏറെക്കാലമായി തടിമില്ലിലെ തൊഴിലാളികളാണ്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൂട്ടത്തില്‍ ഒരാളുടെ ഭാര്യ നാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ച് കിട്ടാതായതോടെ മില്ലുടമയെ വിവരം  അറിയിക്കുകയായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ടെന്ന തോന്നലില്‍ മില്ലുടമ നാട്ടുകാരനായ ഷബാബിനോട് ചെന്ന് അന്വേഷിക്കാന്‍ നിര്‍ദേശിച്ചു. ഇരുവരും പുതച്ചുമൂടി കിടക്കുന്നതാണ് ഷബാബ് പുറത്തു നിന്ന് കണ്ടത്. രക്തം വാര്‍ന്നൊലിക്കുന്നത് കണ്ടതോടെ ഞെട്ടി. 

പൊലീസ് അന്വേഷണത്തിലാണ് മുറിയില്‍ മൂന്നമനായി ഒഡീഷ സ്വദേശി ഗോപാല്‍ കൂടിയുണ്ടെന്ന വിവരം പുറത്തുന്നത്. ഇയാള്‍ ഒളിവിലാണെന്നും തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഉറങ്ങിക്കിടക്കുമ്പോള്‍ ഇരുവരെയും കഴുത്തറത്ത് കൊന്നതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലതിരിഞ്ഞ രീതിയിലായിരുന്നു രണ്ടുപേരുടെയും കിടപ്പ്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.