മിൽമ ലഭ്യമാക്കുന്നത് 1.25 കോടി ലിറ്റർ പാൽ

പാലട, പരിപ്പ്, ഗോതമ്പ്, പഴം, അട പ്രഥമൻ, സേമിയ ഇങ്ങനെ തുടങ്ങുന്നു ഓണ വിപണിയിലെ പായസ ലിസ്റ്റ്. ഓണ വിപണിയിൽ പായസം കൊഴുക്കണമെങ്കിൽ പാൽ ലഭ്യത കൂട്ടണം.

പായസത്തിന് 40 ശതമാനത്തിൽ അധികം ബുക്കിങ് ഉയർന്നിട്ടുണ്ട്. അതിനാൽ ഇത്തവണ മിൽമയും മറ്റ് പാൽ ബ്രാൻഡുകളും എല്ലാം തന്നെ കേരളത്തിലേക്ക് പാൽ വരവ് ഉയർത്തിയിട്ടുണ്ട്.

ഓണ വിപണി മുന്നിൽ കണ്ട് 1.25 കോടി ലിറ്റർ പാലാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ മിൽമ ലഭ്യമാക്കുന്നത്. അത്തം മുതൽ തിരുവോണം വരെ 10 ദിവസങ്ങളിലെ പാലിന്റെ ആവശ്യം മുന്നിൽ കണ്ടാണ് ഈ നീക്കം.

കഴിഞ്ഞ വർഷം 1.10 കോടി ലിറ്റർ പാലാണ് ഉത്രാടം മുതലുള്ള നാല് ദിവസങ്ങളിൽ കേരളത്തിൽ ചെലവഴിച്ചത്. തമിഴ്‌നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് പാലിനായി ആശ്രയിക്കുന്നത്.

ഈ സംസ്ഥാനങ്ങളിലെ ഫെഡറേഷൻ വഴിയാണ് മിൽമ പാൽ സംഭരിക്കുക. ഉത്രാട ദിനമായ ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ വില്പന പ്രതീക്ഷിക്കുന്നത്. അന്ന് 25 ലക്ഷം ലിറ്ററിന്റെ ആവശ്യമാണ് കണക്കാക്കിയിരിക്കുന്നത്.

എന്നാൽ, മറ്റ് ബ്രാൻഡുകളും കൂടിയാകുമ്പോൾ ഇത് 50 ലക്ഷം ലിറ്ററിന് മുകളിലെത്തും. സാധാരണ ദിവസം 12 ലക്ഷം ലിറ്റർ പാലാണ് മിൽമ ഉത്പാദിപ്പിക്കുന്നത്.

നാഷണൽ ഡെയറി ഡിവലപ്മെന്റ്‌ ബോർഡിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ പാൽ ഉത്പാദനത്തിൽ ആദ്യ 15-ലാണ് കേരളത്തിന്റെ സ്ഥാനം. അതിനാൽ, ഉത്സവ സീസണുകളിൽ ആവശ്യത്തിന് പാലിനായി മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.