പയ്യന്നൂരിൽ ഓട്ടോ ഡ്രൈവറെ വെടിവെച്ചു കൊന്ന കേസ്; ഭാര്യയും ബിജെപി നേതാവുമായ മിനി നമ്പ്യാർക്ക് ജാമ്യം

പയ്യന്നൂരിൽ ഓട്ടോ ഡ്രൈവറെ വെടിവെച്ചു കൊന്ന കേസിൽ ഭാര്യയും ബിജെപി നേതാവുമായ മിനി നമ്പ്യാർക്ക് ജാമ്യം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മാർച്ച് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. മിനിയുടെ സുഹൃത്തായ സന്തോഷ്, രാധാകൃഷ്ണനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഗൂഢാലോചന കുറ്റമായിരുന്നു മിനിക്കെതിരെ ചുമത്തിയത്.

കേസിലെ മൂന്നാം പ്രതിയാണ് മിനി. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ മിനി കൊലപാതകത്തിന് മുമ്പും ശേഷവും ഒന്നാം പ്രതി സന്തോഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മിനി നമ്പ്യാരും സന്തോഷും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും, മിനിയുടെ ഭർത്താവ് രാധാകൃഷ്ണവുമായി സന്തോഷിന് വ്യക്തിപരമായി പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ തയ്യാറാക്കിയ ഗൂഡാലോചനയുടെ ഭാഗമായാണ് പ്രതികൾ രാധാകൃഷ്ണനെ കാത്തിരുന്ന് വകവരുത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി.