ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്
മുന്നാർ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതല്‍ മൂന്നാറില്‍ ആരംഭിച്ച ഗതാഗതക്കുരുക്ക് ഞായറാഴ്ചയായതോടെ പരമാവധിയിലെത്തി. 13 കിമി ദൂരം പിന്നിടാന്‍ മൂന്നാറിലെത്തിയ സഞ്ചാരികള്‍ക്ക് ഏതാണ്ട് 5.5 മണിക്കൂറാണ് എടുത്തത്.
2006 നു ശേഷം മൂന്നാറില്‍ ഏറ്റവും വലിയ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നാണ് ടൂറിസം ഓപറേറ്റര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്.നീലക്കുറിഞ്ഞി പൂത്തതായിരുന്നു 2006 ല്‍ മൂന്നാറിലേക്കു സഞ്ചാരികളെ ആകര്‍ഷിച്ചത്. ഇത്തവണ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും സഞ്ചാരികള്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയ നടപടിയാണ് മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിച്ചത്.