മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു.

തൃശൂർ : മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു ആക്രമണം. ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീഷ്മ. കൊലപാതകത്തിന് പിന്നാലെ ഭര്‍ത്താവ് വാസനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  ജനുവരി 29ന് രാത്രി 7.45നാണ് സംഭവമുണ്ടായത്. 

വാസനും ശ്രീഷ്മക്കും നാല് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകുന്ന സ്വഭാവക്കാരനല്ല. അടുത്തിടെ  ശ്രീഷ്മ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. സ്മാര്‍ട് ഫോണ്‍ വാങ്ങിയത് പറയാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഭാര്യയില്‍ സംശയമുണ്ടായതിനെത്തുടര്‍ന്നാണ് പ്രതി വഴക്കിനിടെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മക്കളുടെ മുന്നിലിട്ടായിരുന്നു ക്രൂര കൃത്യം.

കൈകാലുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ   ശ്രീഷ്മയെ മാളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.