നിപ സമ്പർക്കം ; പാനൂർ, തലശേരി മേഖലകളിൽ നടക്കുന്നത് തെറ്റായ പ്രചരണം, ആളുകളെ ഭയപ്പെടുത്തരുതെന്ന് ആരോഗ്യ വകുപ്പ്.
നിപ സമ്പർക്കത്തിൻ്റെ പേരിൽ നടക്കുന്നത് തെറ്റായ പ്രചരണമെന്ന് ആരോഗ്യ വകുപ്പ്. ധർമ്മടത്ത് നിപ ബാധയെന്നും, കൻ്റോൺമെൻ്റ് സോണാക്കിയെന്നുമുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളിൽ രാവിലെ മുതൽ നടക്കുന്നത്.
എന്നാൽ ഇത് വ്യാജ പ്രചരണമാണെന്ന് പിന്നീട് പൊലീസ് വ്യക്തമാക്കി. അങ്ങനയൊരു സമ്പർക്കമേ ധർമ്മടത്തുണ്ടായിട്ടില്ല. പാനൂരിൽ മൂന്ന് പേർ നിപ സമ്പർക്കത്തിലുണ്ടെപ്രചരണമാണ് പിന്നീടുണ്ടായത്. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന പ്രചരണം അക്ഷരാർത്ഥത്തിൽ ഭീതി പരത്തി. എന്നാൽ ഇക്കാര്യം തെറ്റാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ജീജ വ്യക്തമാക്കി.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് 27 ആം തീയതിയാണ് പാനൂർ സ്വദേശികൾ സമ്പർക്ക പട്ടികയിൽ വരുന്നത്. അതിന് ശേഷം രണ്ടാഴ്ച പിന്നിട്ടതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.
ഇതിൽ രണ്ടു പേർ ആശുപത്രിയിൽ തന്നെയുണ്ട്. മറ്റൊരാളാവട്ടെ വീട്ടിൽ ഐസോലേഷനിലുമാണ്. ഈ വസ്തുതകളൊക്കെ നില നിൽക്കെയാണ് ഫോൺ സ്വിച്ച് ഓഫാണെന്നും, മുങ്ങിയെന്നുമൊക്കെ ആണ് പ്രചരണം നടക്കുന്നത്.
സമ്പർക്ക പട്ടികയിലുള്ളവരുടെ സ്ഥലത്തെത്തി പൊലീസും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേരളം മുഴുവൻ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കുമ്പോൾ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കതെന്ന് പാനൂർ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ അനിൽകുമാറും അഭ്യർത്ഥിച്ചു.