25 മിനിറ്റ് ആക്രമണം; ഇന്ത്യ വധിച്ചത് 70 ഭീകരരെ, മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേരും കൊല്ലപ്പെട്ടു
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മസൂദ് അസ്ഹറിന്റെ സഹോദരി ഉൾപ്പെടെ 10 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളുടെ ഭാര്യാ സഹോദരനും ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളിൽ ഉൾപ്പെടുന്നു. അതേസമയം 32 പേരാണ് കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാൻ, പാക് അധീന കശ്മീർ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര ക്യാമ്പുകൾ ആക്രമിച്ച് 70 ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചത്. 24 മിസൈലുകൾ പ്രയോഗിക്കാൻ ഇന്ത്യയ്ക്ക് 25 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ . മെയ് 7 ന് പുലർച്ചെ 1:05 മുതൽ പുലർച്ചെ 1:30 വരെ നീണ്ടുനിന്ന ആക്രമണങ്ങൾ ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവ സംയുക്തമായയാണ് നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് നൽകിയ പേര്. മുറിദ്കെ, ബഹവൽപൂർ, കോട്‌ലി, ഗുൽപൂർ, ഭീംബർ, ചക് അമ്രു, സിയാൽകോട്ട്, മുസാഫറാബാദ് എന്നീ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ ജെയ്‌ഷെ-ഇ-മുഹമ്മദും ലഷ്‌കർ-ഇ-തൊയ്ബയും സ്ഥിരമായി ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് തകർത്തത്,