പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ പുത്തരി തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും.

പറശ്ശിനിക്കടവ്: പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധിയിൽ പുത്തരി തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും. രാവിലെ 8.50-നും 9.30-നും ഇടയിൽ പി എം സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റും.

കൊടിയേറ്റത്തിന് ശേഷം രണ്ടിന് മുത്തപ്പൻ വെള്ളാട്ടത്തിന്റെ മലയിറക്കൽ ചടങ്ങ് നടക്കും. തുടർന്ന് തയ്യിൽ തറവാട്ടുകാരുടെ കാഴ്ചവരവ് സംഘം മടപ്പുരയിൽ പ്രവേശിക്കും.

പിന്നീട് കോഴിക്കോട്, വടകര, തലശ്ശേരി ദേശക്കാരുടെ കാഴ്ച വരവുകളും മടപ്പുരയിൽ പ്രവേശിക്കും. സന്ധ്യക്ക് മുത്തപ്പൻ വെള്ളാട്ടം പുറപ്പെടും.

രാത്രി 10-ന് മുത്തപ്പന്റെ അന്തിവേലയും തുടർന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കുന്നുമ്മൽ തറവാട്ടിൽ നിന്ന്‌ ക്ഷേത്രത്തിലേക്ക് കലശം എഴുന്നള്ളിപ്പും നടക്കും. മൂന്നിന് രാവിലെ ഉത്സവ നാളിലെ ആദ്യ തിരുവപ്പന രാവിലെ 5.30-ന് തുടങ്ങും.

തുടർന്ന് ഭക്തർക്ക് ദർശനം നൽകും. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രവേശിച്ച കാഴ്ച വരവുകാരെ തിരിച്ചയക്കുന്ന ചടങ്ങുകളും രാവിലെ പത്തോടെ നടക്കും.

ആറിന് രാവിലെ കലശാട്ടത്തോടെ ചടങ്ങുകൾക്ക് കൊടിയിറങ്ങും. അഞ്ചിനും ആറിനും രാത്രി കഥകളിയുണ്ടാകും.