കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കും. മന്ത്രി വീണാ ജോർജ്ജ്

പരിയാരം:കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുമെന്ന്
ആരോഗ്യ-വനിത-ശിശുവികസന വകുപ്പുമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.
പരിയാരം ഗവ മെഡിക്കൽ കോളേജ് അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച്‌ എം. വിജിൻ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച സമ്പ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.കാത്ത്ലാബുമായി ബന്ധപ്പെട്ട വിഷയവും, ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും ജീവനക്കാരുടെ വിവിധങ്ങളായ വിഷയങ്ങളും അടിയന്തിരമായി പരിഹരിക്കണമെന്ന് എം. വിജിൻ എംഎൽഎ സമ്പ്മിഷനിലൂടെ ആവശ്യപ്പെട്ടു.ഹൃദയാലയത്തിൽ
പുതിയ കാത്ത് ലാബ് സ്ഥാപിക്കുന്നതിനായി പ്ലാൻ ഫണ്ടിൽ നിന്നും അഞ്ച് കോടി രൂപ അനുവദിച്ചതായി മന്ത്രി വീണാ ജോർജ് പ റഞ്ഞു. 2009-ൽ സ്ഥാപിച്ച രണ്ട് കാത്താബുകളാണ് ഉണ്ടായിരുന്നത്. അത് ഡീകമ്മിഷൻ ചെയ്തു. അതിനു പകരമായി പുതിയ കാത്ത് ലാബ് സ്ഥാപിക്കാനാണ് അഞ്ച് കോടി രൂപ അനുവദിച്ചത്. 2013-ൽ സ്ഥാപിച്ച ഒരു മെഷീൻ നിലവിലുണ്ട്. അതുകൂടാതെ ഈ സർക്കാരിൻ്റെ കാലയളവിൽ പുതിയൊരു കാത്ത് ലാബ് അവിടെ സ്ഥാപിച്ചു.ഇതുമായി ബന്ധപ്പെട്ട് നിരന്തരം പ്രശ്നങ്ങൾ
ഉണ്ടാകുന്നതായി ബോധ്യപ്പെട്ടതിനാൽ
കാർഡിയോളജി
വിഭാഗവും കാത്ത്ലാബുമായും ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ഡിഎംഇക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കും. അവിടെ ഇന്നലെയും ഇന്നുമായി 80 കേസുകൾ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടെലികോബാൾട്ട് മെഷീനുപകരം ലിനാക് മെഷീനാണ് മുൻഗണന നൽകുന്നത്.
ടെലികോബാൾട്ട് മെഷീൻ വാങ്ങുന്നതിനാണ് ആദ്യം സജസ്റ്റ് ചെയ്തിരുന്നത്. അത് കാസ്പ്പിൽ നിന്നും വാങ്ങിക്കുന്നതിനുള്ള പ്രൊപ്പോസൽ വന്നു.
ടെലികോബാൾട്ട് മെഷീനുപകരം ലിനാക് മെഷീനാണ്
നല്ലതെന്ന ആവശ്യം എച്ച്ഒഡി ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം പരിശോധിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.സർക്കാർ അധികാരത്തിലെത്തിയശേഷം ആദ്യംതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചത് കണ്ണൂർ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ആഗീരണ പ്രക്രീയ ആരംഭിക്കുന്നതിനാണ്. അത് വളരെ സങ്കീർണ്ണമായിരുന്നു. പലരും സഹകരണ സ്ഥാപനത്തിൽ ദീർഘനാളുകളായി ജോലി ചെയ്യുന്നവരും ഡിഎംഇ യിൽ തസ്തികകളില്ലാത്ത ജീവനക്കാരുമായിരുന്നു.ആഗീരണ പ്രക്രീയയുടെ മാനദണ്ഡങ്ങൾ ആദ്യം നിശ്ചയിച്ചു. അതിനുശേഷം ജോയിൻ്റ് ഡിഎംഇ ജീവനക്കാരുമായി ആശയ വിനിമയം നടത്തി കൺസെൻ്റ് നോട്ട് വാങ്ങിച്ചു. ഇപ്പോൾ 147 അധ്യാപക തസ്തികകളിലേയ്ക്കാണ് ആഗീരണ പ്രക്രീയ നടന്നത്. നടപടികൾ പൂർത്തിയാക്കി. റെഗുലറൈസേഷനായി പിഎസ്സിയുടെ അംഗീകാരത്തിന് അയച്ചിട്ടുണ്ട്. അത് അന്തിമ ഘട്ടത്തിലായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.നിയമനങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായി
സ്റ്റാൻഡലോൺ വ്യവസ്ഥയിൽ നിയമിക്കപ്പെട്ട, ഡിഎംഇ ലഭ്യമാക്കിയ 48 നഴ്സിംഗ് ഓഫീസർമാരുടെയും എൻട്രി കേഡറിൽ ജൂനിയർ-റ്റു-ജൂനിയർ മോസ്റ്റ് ഓപ്ഷൻ തെരഞ്ഞെടുത്ത ആദ്യഘട്ടത്തിലെ 178 നഴ്സിംഗ് ഓഫീസർമാരുടെയും റെഗുലറൈസേഷൻ നടത്തുന്നതിനായി പിഎസ്സി യുടെ ഉപദേശം തേടിയിട്ടുണ്ട്.
ഇതുകൂടാതെ നഴ്സിംഗ് അധ്യാപകർ, ഡെന്റൽ അധ്യാപക-അനധ്യാപക ജീവനക്കാർ, ഫാർമസി അധ്യാപകർ, പാരാമെഡിക്കൽ ജീവനക്കാർ, നഴ്സിംഗ് അസിസ്റ്റൻ്റ്, ട്രോളി വർക്കേഴ്സ്, ടെയിലർ, മിനിസ്റ്റീരിയൽ, ഇതരവിഭാഗം ജീവനക്കാർ എന്നിവരുടെ അക്കോമഡേഷനായി സൃഷ്ടിച്ച 772 തസ്തികകളിലേയ്ക്കുള്ള ജീവനക്കാരുടെ അക്കോമഡേഷൻ നടപടികളാണ് അന്തിമഘട്ടത്തിലാണ്. ധനവകുപ്പിൻ്റെ അന്തിമ അനുമതിക്കായി ഈ ഫയലുകൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 22 നോൺ മെഡിക്കൽ അധ്യാപക തസ്തികകൾ ക്രിയേറ്റ് ചെയ്തിരുന്നില്ല. ഇതിന് കാരണം സമാനമായ തസ്തികൾ ഡിഎംഇ യിൽ ഉണ്ടായിരുന്നില്ല. പ്രസ്തുത തസ്തിക
സൃഷ്ടിക്കുന്നതിനുവേണ്ടി ധനവകുപ്പിൻ്റെ അന്തിമ അനുമതി ലഭ്യമാക്കുന്ന
ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.കൂടുതൽ ആക്സിഡൻ്റ് കേസുകൾ വരുന്നത് കണ്ണൂർ മെഡിക്കൽ കോളേജിലാണെന്ന് മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം ആശുപത്രി സന്ദർശിച്ച ഘട്ടത്തിൽ ബോധ്യപ്പെട്ടിരുന്നു. ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ഉണ്ടായിരുന്നില്ല. അതിൻ്റെ അനിവാര്യത ബോധ്യമായ ഉടൻതന്നെ പ്ലാസ്റ്റിക് വിഭാഗം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, മെഡിക്കൽ, ഗ്യാസ്ട്രോ എൻട്രോളജി, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, നിയോനാറ്റോളജി, പീഡിയാട്രിക് സർജറി, യൂറോളജി സർജറി, യൂറോളജി, പ്ലാസ്റ്റിക് സർജറി ഈ വിഭാഗങ്ങൾക്കായി 31 അധ്യാപക തസ്തികൾ ഈ സർക്കാരിന്റെ കാലഘട്ടത്തിൽ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ട്രോമാകെയറിനുവേണ്ടി രണ്ട് ഘട്ടങ്ങളിലായി 124 കോടി രൂപയാണ് ഭരണാനുമതി നൽകിയത്. ഇത് ഐഐറ്റിയിൽനിന്നും കിഫ്ബിയുടെ പരിഗണനയിലേയ്ക്ക് അയച്ചു. വാപ്കോസാണ് നിർവ്വഹണ ഏജൻസി. ട്രോമാകെയർ ബ്ലോക്കിൻ്റെ നിർമ്മാണത്തിന് മുന്നോടിയായിട്ടുള്ള
സ്ട്രക്ചറൽ ഡിസൈൻ തയ്യാറാക്കി സൂക്ഷ്മപരിശോധനയ്ക്ക് ചെന്നൈ ഐഐടിയിൽ സമർപ്പിക്കുകയും സൂക്ഷമപരിശോധനക്കായി 2024 മെയ് 21ന് റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കിഫ്ബിയിൽനിന്നും സാമ്പത്തിക അനുമതികൾ ലഭ്യമാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.നവീകരണപ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ചത് 29.78 കോടി രൂപയാണ്. ആശുപത്രി പൂർണമായും അടച്ചിട്ടാൽ പത്ത് മാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കാൻ സാധിക്കും. എന്നാൽ അങ്ങനെ ചെയ്യാതെ എംഎൽഎയുമായി നിരന്തരമായി ആലോചിച്ച് പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പ്ലാൻ ചെയ്യുകയാണ് ഉണ്ടായത്. നവീകരണപ്രവർത്തനങ്ങൾ നടത്തുന്നതിന് കൂടുതൽ തുക ആവശ്യമായി വന്നു. ഇപ്പോൾ ഏകദേശം 34 കോടി രൂപയോളമാണ് ആവശ്യം വന്നത്. അനുവദനീയമായ തുകയ്ക്കുമപ്പുറത്തേക്കുളള നവീകരണപ്രവർത്തനങ്ങൾ അവിടെ നടക്കുകയാണ്. 2024 സെപ്റ്റംബർ മാസത്തോടുകൂടി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതെന്നും മന്ത്രി അറിയിച്ചു. സീവേജ് ട്രീറ്റ്‌മെൻ്റ് പ്ലാൻ്റിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ ഐആർടിസി തുടങ്ങിയിട്ടുണ്ട്. കണ്ണൂർ മെഡിക്കൽ കോളേജിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചതിന്റെ ഭാഗമായി ഫോറൻസിക് മെഡിസിനിൽ പുതിയ പി.ജി കോഴ്സ് ആരംഭിക്കുന്നതിനും വിവിധ വിഭാഗങ്ങളിലായി പിജി. കോഴ്സിൻ്റെ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനുമടക്കം 15 പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി ലഭ്യമാക്കിയിട്ടുണ്ട്. അക്കാര്യത്തിൽ എം. വിജിൻ എം എൽ എ യുടെ നിരന്തരമായ ഇടപെടലുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കിഫ്ബി ഫണ്ട് കൂടാതെ 136 കോടി രൂപ പ്ലാൻ ഫണ്ടിൽനിന്നും 500 കോടി രൂപ നോൺ പ്ലാൻ ഫണ്ടിൽനിന്നും മെഡിക്കൽ കോളേജിൻ്റെ വികസന പ്രവർത്തനത്തിനായി ചെലവഴിച്ചിട്ടുണ്ടെന്നും, കൂടാതെ ഈ ആശുപത്രി ഏറ്റെടുത്തപ്പോൾ 400 കോടി രൂപയാണ് സംസ്ഥാന സർക്കാർ വായ്പയിനത്തിൽ അടച്ചുതീർത്തതെന്നും മന്ത്രി അറിയിച്ചു.