ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു, 3200രൂപ വീതം വെള്ളിയാഴ്‌ച മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി
തിരുവനന്തപുരം,: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ് 3200 രൂപവീതം ലഭിക്കുന്നത്.വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ് ഇപ്പോൾ അനുവദിച്ചത്.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനത്തിൽ താഴെമാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. വാർദ്ധക്യ, വികലാംഗ, വിധവ പെൻഷൻ ഗുണഭോക്താക്കൾക്കുമാത്രമാണ് നാമമാത്ര കേന്ദ്ര പെൻഷൻ വിഹിതമുള്ളത്. ഇതും കുടിശികയാണ്. 2023 നവംബർ മുതൽ 419 കോടി രൂപ കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂറായി പെൻഷൻ ഗുണഭോക്താക്കൾക്ക് നൽകിയത് കേന്ദ്ര സർക്കാർ തിരികെ നൽകാതെ കുടിശികയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.