കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ ദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍: മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ ദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളില്‍ പാര്‍ട്ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി കോടിയേരി നിലകൊണ്ടുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. രോഗപീഢയുടെ ഘട്ടത്തിലും പാര്‍ട്ടിയോടുള്ള സ്‌നേഹവും കൂറുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പരിഗണനകളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിയ്ക്കു വേണ്ടി സ്വയം സമര്‍പ്പിച്ച സഖാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു.

‘സഖാവ് കോടിയേരി ബാലകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞ് രണ്ടു വര്‍ഷം തികയുന്നു. എതിരാളികളില്‍ പോലും ആദരവുണ്ടാക്കിയ വ്യക്തിപരമായ ഔന്നത്യം അദ്ദേഹത്തെ ജനകീയനായ നേതാവാക്കി. കേരളത്തിലേയും, രാജ്യത്തെ തന്നെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനാധിപത്യവിശ്വാസികള്‍ക്കാകെയും എക്കാലവും പ്രചോദനമായ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണകള്‍ക്കു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. സഖാവിന്റെ രാഷ്ട്രീയജീവിതത്തില്‍ നിന്നും ഊര്‍ജ്ജവും പ്രചോദനവും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍, അദ്ദേഹത്തോടുള്ള ആദരവും സ്‌നേഹവും ആ വിധം പ്രകടിപ്പിക്കാന്‍ പാര്‍ടിയ്ക്കും സഖാക്കള്‍ക്കും സാധിക്കണം,’ പിണറായി വിജയന്‍ പറഞ്ഞു.