കാലവർഷമെത്തി , എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം:
പ്രവചിച്ചതിലും ഒരുദിവസം മുമ്പേ സംസ്ഥാനത്ത്‌ കാലവർഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ സ്ഥിരീകരിച്ചു. വ്യാഴം ഉച്ചയോടെയാണ്‌ കേരള തീരത്ത് കാലവർഷക്കാറ്റ് എത്തിയത്. ഇത്തവണ കനത്ത മഴയുണ്ടാകും. കാസർകോട്‌ ഒഴിച്ചുള്ള ജില്ലകളിൽ കാലവർഷമെത്തിയെങ്കിലും ആദ്യദിനത്തിൽ തെക്കൻ കേരളത്തിൽ പകൽ  പൊതുവെ മഴ മാറിനിന്നു.

ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും സ്വാധീനത്തിൽ അടുത്ത ഏഴു ദിവസം സംസ്ഥാന വ്യാപക മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. തിങ്കൾവരെ തിരുവനന്തപുരം, കൊല്ലം ഒഴികെ എല്ലാ ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ) പ്രഖ്യാപിച്ചു. ശക്തമായ കാറ്റ്‌, ഇടിമിന്നൽ,  ഉയർന്ന തിരമാല, കടലാക്രമണം എന്നിവയ്‌ക്ക്‌ സാധ്യതയുണ്ട്‌. കേരള തീരത്ത്‌ മീൻപിടിത്തം പാടില്ല. 

സംസ്ഥാനത്താകെ നാലു വീട്‌ പൂർണമായും 89 എണ്ണം ഭാഗികമായും തകർന്നു. 120 ക്യാമ്പിലായി 2659 കുടുംബത്തിലെ  7781 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. 
ഇത്തവണ ലഭിച്ചത്‌ 40 ശതമാനം അധിക വേനൽ മഴ. അവസാന രണ്ടാഴ്‌ചയാണ്‌ മഴക്കുറവ്‌ നികത്തിയത്‌. 347.1 മി. മീ. മഴ ലഭിക്കേണ്ടിടത്ത് 485.7 മി. മീ. മഴ ലഭിച്ചു. ആലപ്പുഴ (92 ശതമാനം അധികം)​,​ എറണാകുളം (74)​,​ കോട്ടയം (88)​,​ തിരുവനന്തപുരം (82)​ എന്നിവിടങ്ങളിലാണ്‌ കൂടുതൽ മഴ ലഭിച്ചത്‌. 

“മറ്റു ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

31-05-2024 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
01-06-2024 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
02-06-2024 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
03-06-2024 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.”