ന്യൂനമര്‍ദ്ദം തീവ്രമായി, പടിഞ്ഞാറന്‍ കാറ്റ് ശക്തം, അഞ്ചുദിവസം വ്യാപക മഴ; അഞ്ചുനദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്,

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. കാലവര്‍ഷത്തിന്റെ ഭാഗമായി അടുത്ത അഞ്ചു ദിവസം പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമായി തുടരാനും സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ – ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദമാണ് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചത്. പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം, വടക്കു ഭാഗത്തേക്ക് നീങ്ങി അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം സാഗര്‍ ദ്വീപിനും (പശ്ചിമ ബംഗാള്‍) ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ അതിതീവ്രമഴ തുടരുന്നത്.

ഇന്നും നാളെയും (മെയ് 29,30) ഒറ്റപ്പെട്ട അതി തീവ്രമായ മഴയും ഇന്നുമുതല്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴയുമാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ്

പത്തനംതിട്ട ജില്ലയിലെ മണിമല നദിയില്‍ ഓറഞ്ചും കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ വയനാട് ജില്ലയിലെ കബനി എന്നി നദികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.