രജനീകാന്ത് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരമെന്ന് അപ്പോളോ ആശുപത്രി

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന നടൻ രജനീകാന്ത് ആശുപത്രി വിട്ടു. താരത്തിന്റെ ആരോഗ്യനില തൃപ്തികാരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യുടെ ഷൂട്ടിങിനിടെയാണ് പെട്ടെന്ന് ആരോഗ്യപ്രശ്നമാണ്ടായത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ രജനീകാന്തിന്റെ ബന്ധുക്കളെ വിളിച്ച് അദ്ദേഹത്തിന്റെ രോഗവിവരങ്ങൾ അന്വേഷിക്കുകയും വേഗം സുഖംപ്രാപിക്കാൻ ആശംസകൾ നേരുകയും ചെയ്തിരുന്നു. സെപ്റ്റംബർ 30നാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിൽ നിന്നുള്ള പ്രധാന രക്തക്കുഴലുകളിലെ വീക്കത്തിനാണ് അദ്ദേഹം ചികിത്സ തേടിയിരുന്നത്.

അടുത്ത വ്യാഴാഴ്ചയാണ് രജനീകാന്ത് നായകനാകുന്ന വേട്ടൈയാൻ എന്ന ചിത്രത്തിന്റെ റിലീസ്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലൈക്കയുടെയും രജനീകാന്തിന്റെയും നാലാമത് കൂട്ടുകെട്ടാണ് ഈ ചിത്രം. മുൻപ് എന്തിരൻ 2, ദർബാർ, ലാൽസലാം സിനിമകളാണ് ഇതേ നിർമ്മാണ കമ്പനിയുടെ കീഴിൽ നിർമ്മിച്ചവ. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. രോഹിണി, അഭിരാമി എന്നിവരും ചിത്രത്തിലുണ്ടാകും.