ആലുവയിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്‌തുവെന്ന് പൊലീസ്.

ആലുവയിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്‌തുവെന്ന് പൊലീസ്. കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ജീവൻ തിരിച്ചുകിട്ടിയത് പ്രദേശവാസികളുടെ ഇടപെടൽ കാരണമാണ്. പ്രതിയെ കണ്ടാൽ തിരിച്ചറിയാം എന്ന് കുട്ടി പറഞ്ഞു. കുട്ടിക്ക് ആവശ്യമായ വിദഗ്‌ധ ചികിത്സ നൽകാനും തയ്യാറെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ, സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പൊലീസ്. രാത്രിയിൽ പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഈ സമയത്താണ് കൃത്യം നടത്തിയത്.