തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കല്‍.

തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കല്‍. വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്ന ആരോപണത്തിനെതിരെയാണ് നടപടി. വിഷയവുമായി ബന്ധപ്പെട്ട് റിമ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിച്ചു. വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഡബ്ല്യുസിസിക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നില്‍ക്കുന്നുവെന്നും ഈ പിന്തുണയും വിശ്വാസവുമാണ് ഇപ്പോള്‍ ഇത് എഴുതാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും റിമ കുറിപ്പില്‍ വ്യക്തമാക്കി.

കുറിപ്പ് ഇങ്ങനെ:

തമിഴ് ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ ചില പ്രസ്താവനകള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2017ലെ ലൈംഗികാതിക്രമത്തിലെ അതിജീവിതയുടെ പേര് പറയുകയും അവരെ പരിഹസിക്കുകയും മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ഫഹദ് ഫാസില്‍ പോലുള്ള നടന്‍മാരുടെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നു. ഹേമാ കമ്മിറ്റി എങ്ങിനെയുണ്ടായെന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്നായി അറിയാം. അങ്ങനെയല്ല എന്ന് പറയുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും.

ഇവരുടെ വെളിപ്പെടുത്തലുകള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ ഇടം നേടിയില്ല. എങ്കിലും എന്റെ ‘അറസ്റ്റി’നെക്കുറിച്ച് അവര്‍ ഒരു വാര്‍ത്ത വായിച്ചുവെന്ന അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധനേടി. ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ഞാന്‍ വ്യക്തമാക്കട്ടെ.

സംഭവത്തില്‍ ഞാന്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ പരാതി സമര്‍പ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു.

ഞങ്ങളുടെ ലക്ഷ്യത്തില്‍ വിശ്വസിക്കുന്നവരോട്, നമുക്ക് ഒന്നിച്ച് മുന്നോട്ട് നീങ്ങാം. പിന്തുണയ്ക്ക് നന്ദി – റിമ കുറിച്ചു.