ശബരിമലയിൽ കാണിക്കയായി ലഭിക്കുന്ന സ്വർണം റിസർവ്വ് ബാങ്കിൽ നിക്ഷേപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമലയിൽ കാണിക്കയായി ലഭിക്കുന്ന സ്വർണം റിസർവ്വ് ബാങ്കിൽ നിക്ഷേപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപാലൻ. സ്വർണം ഹരിയാനയിൽ കൊണ്ടുപോയി മെൽറ്റ് ചെയ്ത ശേഷം മാത്രമേ റിസർവ്വ് ബാങ്ക് എടുക്കുകയുള്ളൂ എന്നും നിലവായിൽ കാണിക്കയായി സമർപ്പിക്കുന്ന സ്വർണം മൂന്ന് തരത്തിലാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഈക്കാര്യം വ്യക്തമാക്കിയത്.ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശദമായ പരിശോധന നടത്തിയിട്ടുണ്ട്.

ഇത്തവണ കൂടുതൽ തീർത്ഥാടകർ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിലയ്ക്കലിൽ പാർക്കിംഗിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലയ്ക്കലിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്, അത് ഐസിഐസി ബാങ്കുമായി കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്നും കെ. അനന്തഗോപാലൻ വ്യക്തമാക്കി.‘ക്ഷേത്രം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി രണ്ടു ബാങ്കുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. യു പി ഐ സംവിധാനം വഴി പണം സ്വീകരിക്കും.ദേവസ്വം ബോർഡിന്റെ വരുമാനത്തിലും ഇത്തവണ വർധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐഒസിയുടെ സഹായത്തോടെ ശബരിമലയിൽ പുതിയ പെട്രോൾ പമ്പ് ആരംഭിക്കും. പെട്രോൾ പാമ്പിന്റെ നടത്തിപ്പ് പൂർണമായും ഐഒസിക്ക് നൽകും. കൗണ്ടിംഗ് മെഷീൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുപ്പതിയിൽ സ്ഥാപിക്കാൻ പോകുന്നത് നേരിൽ കണ്ടു. അതുമായി ബന്ധപ്പെട്ട് കൂടുതൽ സാങ്കേതിക പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കൗണ്ടിംഗ് മെഷീൻ സ്ഥാപിക്കുന്നതിനായി സ്പോൺസർമാരെ കണ്ടെത്തും. ക്ഷേത്രങ്ങളിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്നും പ്ലാസ്റ്റിക് രഹിത തീർത്ഥാടനമാണ് ലക്ഷ്യം’ എന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം കൂട്ടി ചേർത്തു,