ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് ഇല്ല

മകരവിളക്കിനോട് അനുബന്ധിച്ച് തീർഥാടകരുടെ അനിയന്ത്രിത തിരക്ക് കാരണം ശബരിമലയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ് ഇല്ല. തുടർച്ചയായി ഒരുലക്ഷം പേരാണ് ശബരിമല ചവിട്ടുന്നത്. 4400 പേരാണ് മണിക്കൂറിൽ മല ചിവിട്ടുന്നത്.

ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കാൻ ഇന്ന് മുതൽ സ്പോട്ട്ബുക്കിങ് സൗകര്യം ഉണ്ടാവി​ല്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു . 14 ന് വെർച്വൽ ക്യൂ ബുക്കിങ് പരിധി 50000 ആയും മകരവിളക്ക് ദിനമായ 15ന് 40,000 ആയും പരിമിതപ്പെടുത്തി. പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം.

മകരവിളക്കിനോട് അടുത്ത ദിവസങ്ങളില്‍ സന്നിധാനത്തും പരിസരങ്ങളിലും ഭക്തജന തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിങ് ഒഴിവാക്കാൻ തീരുമാനിച്ചത്. മുന്‍കാലങ്ങളില്‍ മകരവിളക്കിന് മൂന്നുനാൾ മുമ്പ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർ മകരവിളക്ക് കാണാനും തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പസ്വാമിയെ ദര്‍ശിക്കുന്നതിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്.

ഇതിന് പുറമെ കൂടുതൽ ഭക്തർ അയ്യപ്പ ദർശനത്തിനായി മലകയറിയാൽ അത് സുരക്ഷയെയും സുഗമമായ ദർശന സൗകര്യത്തെയും ബാധിക്കും. ഈ സാഹചര്യത്തിലാണ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിത ദർശനം ഒരുക്കാൻ സ്പോട്ട് ബുക്കിങ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.14, 15 തിയതികളിൽ ശബരിമലയിൽ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാൽ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളിൽ ശബരിമല ദർശനം പരമാവധി ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.