സ്കൂൾ കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ ഇനി ഹെൽത്ത് കാർഡിൽ

ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ ആരോഗ്യ വിവരം സൂക്ഷിക്കാൻ ഹെൽത്ത് കാർഡുമായി സർക്കാർ.

സ്കൂളിൽ ചേർന്നത് മുതൽ 12 കഴിയുന്നത് വരെയുള്ള ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഡിജിറ്റലായി സൂക്ഷിക്കുന്നതാണ് പദ്ധതി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്നുള്ള പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റ് സാങ്കേതിക സഹായം നൽകും.

ഒന്ന് മുതൽ അഞ്ച് വരെ പ്രൈമറി, ആറ് മുതൽ എട്ട് വരെ അപ്പർ പ്രൈമറി, എട്ട് മുതൽ 12 വരെ സെക്കണ്ടറി എന്നിങ്ങനെ കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിക്കും. വൈദ്യ പരിശോധന, ദന്ത പരിശോധന, നേത്ര പരിശോധന, പ്രതിരോധ കുത്തിവെപ്പ്‌ തുടങ്ങിയവ പദ്ധതിയിലുണ്ടാവും.

കൗമാരത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്ലാസുകളും ഉണ്ടാവും. സമഗ്ര ആരോഗ്യ പരിപാടിയുടെ രൂപരേഖ ഉണ്ടാക്കാൻ വിദ്യാഭ്യാസ വകുപ്പും ഐ എം എയും ചേർന്ന് ശില്പശാല സംഘടിപ്പിച്ചു.