സംസ്ഥാനത്തെ ട്രെയിൻ ​ഗതാഗതത്തിൽ മാറ്റം; 4 ട്രെയിനുകൾ പൂർണമായും 10 എണ്ണം ഭാഗികമായും റദ്ദാക്കി

സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് വിവിധ ഭാ​ഗങ്ങളിൽ ​ഗതാ​ഗത തടസ്സമുണ്ടായതിനാൽ നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ – ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂർ – ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ – തിരു: ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ  ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക.

കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ് അങ്കമാലി വരെയും കോഴിക്കോട്-തിരുവനന്തപുരം ജന ശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടും. കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് ഷൊർണ്ണൂരിൽ നിന്നും നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ നിന്ന് യാത്ര തുടങ്ങും. ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്പ്രസ് ചാലക്കുടിയിൽ നിന്നാണ് സർവീസ് തുടങ്ങുക. ആലപ്പുഴ – കണ്ണൂർ എക്പ്രസ് ഷൊർണൂരിൽ നിന്നും പാലക്കാട് – തിരുനെല്ലി ആലുവയിൽ നിന്നും പുറപ്പെടും.

മണ്ണിടിച്ചിലിനെത്തുടർന്ന് ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സർവീസുകൾ താത്ക്കാലികമായി നിർത്തി. മാന്നനൂരിൽ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് കാരണം. തൃശൂർ അകമലയിൽ ട്രാക്കിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണുള്ളത്. മഴവെള്ളം കുത്തിഒലിച്ചതിനെ തുടർന്ന് ട്രാക്കിന്റെ താഴെയുള്ള  മണ്ണും കല്ലുമടക്കം ഒലിച്ചു പോയതിനാൽ ഈ വഴി ഉള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തി വച്ചിരിക്കുകയാണ്.