വന്ദേഭാരതിന് കേരളത്തില്‍ പുതിയ സ്‌റ്റോപ്പുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിന് കൂടുതല്‍ സ്‌റ്റോപ്പുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേഭാരത് ട്രെയിനിന് നിലവില്‍ ഏഴ് സ്‌റ്റോപ്പുകളാണുള്ളത്.

പുതിയ സ്‌റ്റോപ്പുകള്‍ അനുവദിക്കുന്നത് സ്‌റ്റേഷനുകളുടെ ട്രാഫിക് ആവശ്യകത നടത്തിപ്പിലെ പ്രായോഗികത എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പ്രക്രിയ ആണെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേഭാരതിന് ചെങ്ങന്നൂരില്‍ സ്‌റ്റോപ്പ് അനുവദിക്കാന്‍ നീക്കമുണ്ടോ എന്ന കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് റെയില്‍വേമന്ത്രി ഇക്കാര്യം പറഞ്ഞത്. നിലവില്‍ ചെങ്ങന്നൂരില്‍ 76 ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പുകള്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യവ്യാപകമായി 2019 മുതല്‍ 2023 വരെ വന്ദേ ഭാരത ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞ 283 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 151 പേരെ അറസ്റ്റ് ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.