കേരളത്തിലെ രണ്ടാം വന്ദേഭാരതിലും കോച്ചുകൾ കൂട്ടും
കണ്ണൂര്‍: കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ കൂട്ടും. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം മംഗളൂരു തിരുവനന്തപുരം വണ്ടി (20631/20632) 16 കോച്ചാക്കും. നിലവില്‍ എട്ട് കോച്ചാണ്. 512 സീറ്റുകള്‍ വര്‍ധിച്ച് ഇനി 1024 ആകും. ഓടുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനപ്രീതിയും വരുമാനവും പരിഗണിച്ചാണ് റെയില്‍വേയുടെ ഈ നീക്കം. തിരുവനന്തപുരം കാസര്‍കോട് (20634/20633) 16 കോച്ചില്‍ നിന്ന് 20 കോച്ചായി വര്‍ധിപ്പിച്ചിരുന്നു. ആദ്യ യാത്രയില്‍ 100 ശതമാനം ബുക്കിങ് ലഭിച്ചു (ആകെ 1336 സീറ്റുകള്‍). അതിന് പിന്നാലെയാണ് രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ വര്‍ധിപ്പിക്കുന്നത്.
ഇന്ത്യയില്‍ എട്ട് കോച്ചുള്ള 38 വന്ദേഭാരതുകളില്‍ പകുതി സീറ്റിലധികം ഒഴിഞ്ഞ് കിടക്കുമ്പോഴാണ് തിരുവനന്തപുരം മംഗളൂരു വണ്ടി നിറഞ്ഞോടുന്നത്. ഇന്ത്യയിലെ 59 വന്ദേഭാരതുകളില്‍ മുഴുവന്‍ സീറ്റും നിറച്ചോടുന്നത് 17 എണ്ണം മാത്രമാണ്. കേരളത്തില്‍ നിന്നുള്ള തിരുവനന്തപുരം കാസര്‍കോട്, തിരുവനന്തപുരം മംഗളൂരു വന്ദേഭാരതുകള്‍ ഈ പട്ടികയില്‍ മുന്നിലാണ്. മംഗളുരുവില്‍ നിന്ന് രാവിലെ 6.25-ന് പുറപ്പെട്ട് ആലപ്പുഴ വഴി 3.05-ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05-ന് പുറപ്പെടും. രാത്രി 12.40-ന് മംഗളൂരു സെന്‍ട്രലില്‍ എത്തും.