കേന്ദ്രത്തിനും കേരളത്തിനും ഹൈക്കോടതി നിർദ്ദേശം; ദുരിതബാധിതരുടെ പുനരധിവാസം വേഗത്തിലാകണം

ഹോട്ടലുകൾ അടക്കം വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരായവരെ മാറ്റിത്താമസിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി. ഒരാഴ്ച്ചയ്ക്കുള്ളിൽ ക്യാമ്പിലുള്ളവരെ മാറ്റിത്താമസിപ്പിക്കണം. ഹോട്ടലുകൾ അടക്കം ഏറ്റെടുത്ത് സൗകര്യം ഒരുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ആശുപത്രി ബില്ലുകൾ സർക്കാർ തന്നെ നേരിട്ട് കൊടുത്ത് തീർക്കണം.ബാങ്കുകൾ സർക്കാർ സഹായത്തിൽ നിന്നും ഇ.എം.ഐ പിടിച്ചാൽ അറിയിക്കണം.ഇക്കാര്യത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകൾ ടൗൺഷിപ്പിനെതിരായതിനാൽ ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് കോടതിയെ അറിയിക്കണം.

ദുരന്തബാധിതരില്‍ നിന്ന് ബാങ്കുകള്‍ ഇഎംഐ ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി നിർദ്ദേശിച്ചു. ബാങ്കുകള്‍ ഇഎംഐ ഈടാക്കിയെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ ബാങ്കുകള്‍ക്ക് ഭരണഘടനാ ബാധ്യതയുണ്ട്. ദേശസാത്കൃത ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കുന്നത് തടയുന്നതില്‍ നിലപാട് അറിയിക്കണം. കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്വമേധയാ എടുത്ത കേസിലാണ് ഹെക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.