ക്ഷേമപെന്‍ഷന്‍ വാങ്ങിയ 116 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

സാമൂഹ്യ സുരക്ഷ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെ കൂടി സർവീസിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു. റവന്യു, സർവേ, ക്ഷീര വികസനം, മൃഗ സംരക്ഷണം വകുപ്പുകളിലെ ജീവനക്കാരാണ് സസ്പെൻഷനിലായത്. കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ച് പിടിക്കും. മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാർക്ക് എതിരെയാണ് നടപടി സ്വീകരിച്ചത്. പാർട്ട് ടൈം സ്വീപ്പർമാരും അറ്റൻഡർമാരും മുതൽ വെറ്ററിനറി സർജൻ വരെയുള്ളവർ പട്ടികയിലുണ്ട്.

പലിശ ഉൾപ്പെടെ 24,97,116 രൂപയാണ് ഇവരിൽ നിന്ന്‌ തിരിച്ച് പിടിക്കുക. ക്ഷീര വികസന വകുപ്പിൽ പാർട്ട് ടൈം സ്വീപ്പർ, ക്ലീനർ, ക്ലർക്ക് തസ്തികകളിലെ നാല് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. റവന്യു വകുപ്പിലെ ക്ലർക്ക്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം സ്വീപ്പർ തസ്തികകളിലായി 34 പേർക്ക് എതിരെ നടപടിയെടുത്തു. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.