ലോകകപ്പിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ

കൊൽക്കത്ത: ഏകദിന ലോകകപ്പിലെ എട്ടാം ജയത്തിനായി ഇന്ത്യൻ സംഘം ഇന്ന് ഈ‍ഡൻ ​ഗാർഡനിലിറങ്ങും. ലോകകപ്പിൽ ഇതുവരെ ഒരു മത്സരം മാത്രം പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത് അടിച്ചുതകർക്കുന്നതാണ് ലോകകപ്പിലെ ദക്ഷിണാഫ്രിക്കൻ ശൈലി. നാല് സെഞ്ചുറിയുമായി ഓപ്പണർ ക്വിൻഡൺ ഡി കോക്ക് മുന്നിൽ നിന്ന് നയിച്ചു. എയ്ഡൻ മാർക്രവും ഹെൻറിച്ച് ക്ലാസനും വാൻഡർ ഡസ്സനുമെല്ലാം മികച്ച ഫോമിലാണ്. എങ്കിലും രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ ദക്ഷിണാഫ്രിക്ക പതറുന്നു.

ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ഏക തോൽവി രണ്ടാമത് ബാറ്റ് ചെയ്തപ്പോഴാണ്. ടെസ്റ്റ് പദവി പോലുമില്ലാത്ത നെതർലൻഡ്സ് എന്ന രാജ്യത്തോട് ദക്ഷിണാഫ്രിക്ക അടിയറവ് പറഞ്ഞു. പാകിസ്താനോട് ഒരു വിക്കറ്റിന് വിറച്ച് ജയിച്ചതും രണ്ടാമത് ബാറ്റ് ചെയ്തപ്പോഴാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്കയിൽ ദക്ഷിണാഫ്രിക്ക കരുത്ത് കാട്ടുമോയെന്ന് കണ്ടറിയാം.