എല്ലാ പന്തും ബൗണ്ടറി കടത്താൻ ശ്രമം; സഞ്ജുവിന്റെ ശൈലിയെ വിമർശിച്ച് മുൻ താരം രംഗത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15ആം പതിപ്പിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ബാറ്റിംഗ് ശൈലിയെ വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമൻറേറ്ററുമായ ആകാശ് ചോപ്ര. ഈ സീസണിൽ ചില മത്സരങ്ങളിൽ നേരിട്ട എല്ലാ പന്തുകളും ഉപയോഗിച്ച് ബൗണ്ടറികൾ അടിക്കാൻ ശ്രമിച്ചതിനു സഞ്ജുവിന്റെ ബാറ്റിംഗിനെയും ചോപ്ര വിമർശിച്ചു. 13 മൽസരങ്ങളിൽ നിന്നും 29.92 ശരാശരിയിൽ 359 റൺസാണ് ഈ 27കാരൻ നേടിയത്. 153.42 സ്ട്രൈക്ക് റേറ്റുണ്ടെങ്കിലും സീസണിൽ രണ്ട് തവണ മാത്രമാണ് അദ്ദേഹം അർധസെഞ്ച്വറി നേടിയത്.

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടുമ്പോൾ സീസണിലെ തൻറെ ടീമിൻറെ നിർണായക മത്സരത്തിൻ മുന്നോടിയായി സഞ്ജുവിൻറെ ശൈലിയെ ചോപ്ര വിമർശിച്ചു. ഇന്നത്തെ മത്സരം ജയിച്ചാൽ രാജസ്ഥാനു ടേബിളിൽ രണ്ടാം സ്ഥാനത്തെത്താൻ അവസരമുണ്ട്.

“മുമ്പ്, ഞാൻ ഈ വേദിയിൽ കളിക്കുമ്പോൾ, സഞ്ജു നേരിട്ട എല്ലാ പന്തുകളും ഉപയോഗിച്ച് ബൗണ്ടറി അടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ തന്ത്രം വിജയിക്കാത്തതാണ് പ്രശ്നം. നിങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ പന്തുകളും സിക്സറിനോ ഫോറിനോ അടിക്കാൻ ശ്രമിക്കുകയാണെങ്കിൽ, പുറത്താകാനുള്ള സാധ്യതയും വർദ്ധിക്കും. സഞ്ജു കുറച്ച് സമയം കൂടി എടുക്കണമെന്ന് ഞാൻ കരുതുന്നു,” ചോപ്ര പറഞ്ഞു.