കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി
ന്യൂഡൽഹി:കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. ധനസഹായം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഇതില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. ധനസഹായത്തിന് അര്‍ഹതയില്ലെന്ന കേന്ദ്ര വാദം കോടതി തള്ളി.
എത്ര തുക നല്‍കണമെന്നതിനെ കുറിച്ച് സുപ്രീംകോടതി വ്യക്തമാക്കിയില്ല. തുക നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയിലാണ് സുപ്രധാന വിധി. ജസ്റ്റീസ് അശോക് ഭൂഷണ് അധ്യക്ഷനായുള്ള മൂന്നംഗ ബഞ്ചാണ് ഉത്തരവിട്ടത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്. നഷ്ടപരിഹാരം നല്‍കുന്നതിന് ആറാഴ്ചക്കകം മാര്‍ഗരേഖ തയാറാക്കണം. മരണ സര്‍ട്ടിഫിക്കിറ്റിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലളിതമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് കോടതി വിമർശിക്കുകയും ചെയ്തു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പണമായി സഹായം നല്കാന് ആവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.