ദളിത് ഉദ്യോഗസ്ഥനെ മർദിച്ച സംഭവം:ഗതാഗതമന്ത്രിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി
ദളിത് ഉദ്യോഗസ്ഥനെ മർദിച്ചെന്ന ആരോപണം നേരിടുന്ന തമിഴ്നാട് ഗതാഗതമന്ത്രി ആർ എസ് രാജകണ്ണപ്പനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി. മുഖ്യമന്ത്രി സാറ്റാലിൻ നേരിട്ട് നടത്തിയ അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചതോടെയാണ് നടപടിയെടുത്തത്.
രാജാക്കണ്ണപ്പനെ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റി. പകരം പിന്നാക്ക ക്ഷേമമന്ത്രിയായ എസ് എസ് ശിവശങ്കറിനാണ് ഗതാഗത വകുപ്പിന്റെ ചുമതലയെന്ന് രാജ്ഭവൻ പുറത്തുവിട്ട പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. തന്റെ മണ്ഡലമായ രാമനാഥപുരത്തെ ദളിതനായ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയാണ് മന്ത്രി മർദ്ദിച്ചത്.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥനെ അപമാനിച്ചതിനാണ് അതേ വകുപ്പിലേക്ക് മാറ്റി ‘ശിക്ഷ’ നടപ്പിലാക്കിയതെന്നാണ് ഡിഎംകെ വൃത്തങ്ങൾ വിശദമാക്കുന്നത്. 2021 ന് ശേഷമുള്ള ആദ്യത്തെ മന്ത്രിസഭാ പുനസംഘടനയാണ് ഇത്. ഉത്തരവ് പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജാതിപ്പേര് വിളിച്ചെന്നും സ്ഥലംമാറ്റ ഭീഷണി മുഴക്കിയെന്നും രാമനാഥപുരം മുതുകുളത്തൂർ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇതേറ്റെടുത്ത ബിജെപി, പട്ടികജാതി കമ്മീഷനോട് നടപടി ആവശ്യപ്പെട്ടു.