നടിയെ ആക്രമിച്ച കേസ്; പ്രദീപ് കുമാറിന് ജാമ്യം.

ഹൊസ്ദുർഗ്: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രദീപ് കുമാറിന് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 24 നാണ്പ്രദീപ് കുമാർ അറസ്റ്റിലായത്

എന്നാല്‍ പ്രദീപിന് ജാമ്യം നല്‍കിയാല്‍ കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്യാനിടയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കരുതെന്നും ബേക്കല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധി വിട്ട് പോകരുതെന്നും നിബന്ധനകളോടെ പ്രദീപിന് കോടതി ജാമ്യം അനുവദിച്ചു.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ കാസര്‍കോട് ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തി എന്നതായിരുന്നു പ്രദീപ് കുമാറിനെതിരായ കേസ്. ഈ വര്‍ഷം ജനുവരി 28നായിരുന്നു സംഭവം. ദിലീപിന് അനുകൂലമായി കേസില്‍ മൊഴി നല്‍കണമെന്നായിരുന്നു വിപിന്‍ ലാലിനോട് പ്രദീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ കേസ് ദിലീപിന് നടിയെ ആക്രമിച്ച കേസില്‍ ജാമ്യം റദ്ദാക്കാന്‍ കെട്ടിച്ചമച്ചതാണെന്ന് പ്രദീപ് കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.