ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി

കേരളത്തിലെ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പത്രിക പുറത്തിറക്കിയത്. ശബരിമല, ക്ഷേമ പെൻഷൻ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവകളാണ് പ്രധാനമായും പത്രികയിലെ വാഗ്ദാനങ്ങൾ.

അധികാരത്തിലേറിയാൽ ശബരിമലയിൽ നിയമനിർമ്മാണം നടത്തും. ഒരു കുടുംബത്തിലെ ഒരാൾക്ക് തൊഴിൽ നൽകും. എല്ലാവർക്കും വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കും. മുഴുവൻ തൊഴിൽ മേഖലയിലും മിനിമം വേതനം. സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയാക്കും. സ്വതന്ത്രവും ഭക്തജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്രഭരണവ്യവസ്ഥ കൊണ്ടുവരും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും. കേരളം ഭീകരവാദ വിമുക്തമാക്കും. ഭൂരഹിതരായ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് കൃഷി ചെയ്യാൻ അഞ്ചേക്കർ ഭൂമി നൽകും. പട്ടിണിരഹിത കേരളം പ്രാവർത്തികമാക്കും. ബിപിഎൽ വിഭാഗത്തിലുള്ള കിടപ്പു രോഗികൾക്ക് പ്രതിമാസം 5000 രൂപ ധനസഹായം നൽകും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്പ്ടോപ്പ് നൽകും. മുതൽ മുടക്കുന്നവർക്ക് ന്യായമായ ലാഭം ഉറപ്പാക്കും. പണിയെടുക്കുന്നവർക്ക് മെച്ചപ്പെട്ട വേതനം ലഭ്യമാക്കും. ലൗ ജിഹാദിനെതിരെ നിയമനിർമാണം നടത്തും. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിവർഷം ആറു പാചക വാതക സിലിണ്ടർ സൗജന്യമായി നൽകും എന്നിവകളാണ് വാദ്ഗാനങ്ങൾ.

പ്രകടപ പത്രിക പുറത്തിറക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെ പ്രകാശ് ജാവദേക്കർ കടന്നാക്രമിച്ചു. സിപിഎമിനു വോട്ട് ചെയ്യുന്നത് കോൺഗ്രസിന് വോട്ടുചെയ്യുന്നത് പോലെയാണ്. കോൺഗ്രസിന് വോട്ടുചെയ്യുന്നത് സിപിഎമിനു വോട്ട് ചെയ്യുന്നത് പോലെയുമാണ്. സിപിഎം നടത്തുന്ന രാഷ്ട്രീയ അതിക്രമങ്ങൾ ബംഗാളിൽ കാണുന്നതുപോലെ മോശമായ രാഷ്ട്രീയ അതിക്രമമാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് ആധിപത്യമാണ്. കേന്ദ്രസർക്കാരിൻ്റെ പദ്ധതികൾ ഹൈജാക്ക് ചെയ്യരുത്. ആരാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത് ജനങ്ങൾക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.