മംഗലാപുരത്ത് ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു; 10 പേരെ കാണാതായി

മംഗലാപുരം: മംഗലാപുരത്ത് പുറംകടലിൽ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ ബോട്ടിലുണ്ടായിരുന്ന പത്ത് തൊഴിലാളികളെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ഞായറാഴ്ച കോഴിക്കോട് ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിനായി പോയ റബ്ബ എന്ന ബോട്ടാണ് മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്. ബോട്ടിൽ ചരക്ക് കപ്പൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിവരം.

ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടിൽ ആകെ 14 തൊഴിലാളികളാണുണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ തമിഴ്നാട് കുളച്ചൽ സ്വദേശികളും മറ്റുള്ളവർ പശ്ചിമ ബംഗാൾ സ്വദേശികളുമാണ്. കാണാതായ തൊഴിലാളികൾക്കായി കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ളവർ കടലിൽ തിരച്ചിൽ തുടരുകയാണ്. ബോട്ടിനെ ഇടിച്ച കപ്പൽ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.